മുംബൈ: മൂന്നാം നരേന്ദ്രമോദിസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പേ പിണങ്ങി സഖ്യകക്ഷിയായ എൻ.സി.പി. അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നാണ് എൻ.സി.പി. നിലപാട്. എന്നാൽ, സത്യപ്രതിജ്ഞാചടങ്ങിൽ അജിത് പവാർ പങ്കെടുത്തു. മുൻ വ്യോമയാനമന്ത്രിയായ പ്രഫുൽ പട്ടേലിന് കാബിനറ്റ് പദവി വേണമെന്നാവശ്യമാണ് എൻ.സി.പി. മുന്നോട്ടുവെച്ചത്. അതുനൽകാനാവില്ലെന്നും സ്വതന്ത്രചുമതലയുള്ള സഹമന്ത്രിപദം നൽകാമെന്നായിരുന്നു ബി.ജെ.പി. നിലപാട്. അതോടെയാണ് അജിത് പവാറിന്റെ എൻ.സി.പി. കേന്ദ്രമന്ത്രിസഭയിലേക്കില്ലെന്ന തീരുമാനമെടുത്തത്.
പക്ഷെ ബി.ജെ.പി.യും അജിത് പവാർപക്ഷ എൻ.സി.പി.യും തമ്മിൽ ആശയക്കുഴപ്പമില്ലെന്ന് പാർട്ടിനേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. മുമ്പ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ളതിനാൽ സഹമന്ത്രിസ്ഥാനം വിസമ്മതിച്ചെന്നും അത് തരംതാഴ്ത്തലാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. നേതൃത്വത്തെ ഇക്കാര്യമറിയിച്ചു. കുറച്ചുദിവസം കാത്തിരിക്കാൻ അവർ പറഞ്ഞിട്ടുണ്ട്. പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഫുൽ പട്ടേൽ പറഞ്ഞു.





























