തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിൽ സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടിവിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം. എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കൾ വിമർശിച്ചു. ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വനിയമത്തെ മുൻനിർത്തി നടത്തിയ യോഗങ്ങളിൽ എല്ലാ ജില്ലകളിലും മുസ്‌ലിം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ ഈ സമുദായത്തിന്റെ വോട്ട് എൽ.ഡി.എഫിന് ലഭിച്ചില്ല. ഹിന്ദുക്കളടക്കമുള്ള മറ്റ് സമുദായങ്ങൾ എൽ.ഡി.എഫിൽനിന്ന് അകലുകയും ചെയ്തു. എല്ലാ മതങ്ങളേയും ഒരുമിച്ച് നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
എൽ.ഡി.എഫിന്റെ വോട്ടുകളും ബി.ജെ.പി.യിലേക്ക് പോയി. ഈഴവ സമുദായം എൽ.ഡി.എഫിൽ നിന്ന് അകന്നു. എൽ.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന പല ബൂത്തുകളിലും ബി.ജെ.പി.ക്ക് വോട്ട് കൂടിയിട്ടുണ്ട്. ഇത് പരിശോധിക്കണം. സർക്കാർ പുനർവിചിന്തനം ചെയ്യണം.എൽ.ഡി.എഫിന് വേണ്ടത് എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സപ്ലൈകോയിൽ സാധനങ്ങളില്ലാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചു. മന്ത്രി ജി.ആർ.അനിലിന്റെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം. മുതിർന്ന പൗരൻമാരുടെ ബാലറ്റ് പേപ്പർ വോട്ടുകളിൽ വന്ന വോട്ടു വ്യതിയാനം ഇതിന് തെളിവാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത് കണ്ട് സർക്കാർ തിരുത്തണമെന്നും മണ്ഡലം തലത്തിലുള്ള വിശദമായ റിപ്പോർട്ടുകൾക്ക് ശേഷം ചർച്ചകൾ തുടരാമെന്നും ജില്ലാ എക്‌സിക്യുട്ടീവ് തീരുമാനിച്ചു.





























