ന്യൂഡല്‍ഹി: ആത്മഹത്യാ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തര പ്രാധാന്യം കല്‍പ്പിച്ച് പരിഗണിച്ച സുപ്രീംകോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ വീണ്ടും.
വിചാരണ പോലും നടക്കാതെ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും ഗവേഷകരെയും കുറിച്ച് ദി വയര്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വരവരറാവു, ഗൗതം നവ്‌ലാഖ് തുടങ്ങിയവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ വിദ്യാര്‍ത്ഥി നേതാക്കളും മുന്‍ വിദ്യാര്‍ത്ഥികളും തുടങ്ങി സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
‘അര്‍ണബിന്റെ കേസിന്റെ വാദം കേട്ട് ജാമ്യം അനുവദിക്കാന്‍ സുപ്രീംകോടതി വലിയ ചുറുചുറുക്ക് കാണിച്ച സ്ഥിതിക്ക്, വ്യക്തി സ്വാതന്ത്ര്യത്തിനായി ജുഡീഷ്യറിയുടെ ദയയും കാത്തുകഴിയുന്ന ആക്ടിവിസ്റ്റുകളുടെയും ഗവേഷകരുടെയും ലിസ്റ്റ് ഇതാ. സാധാരണരീതിയില്‍ വാദം കേള്‍ക്കാന്‍ അവസരം ലഭിക്കുന്നതിനും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും ഏറെ പ്രയാസപ്പെടുന്നവരാണിവര്‍’- പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വയ് നായികും അമ്മയും ആത്മഹത്യ ചെയ്ത കേസിലായിരുന്നു അര്‍ണബ് ഗോസ്വാമിയെ നവംബര്‍ നാലിന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് അര്‍ണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് അര്‍ണബ് ഇടക്കാല ജാമ്യപേക്ഷ നല്‍കിയെങ്കിലും ബോംബെ ഹൈക്കോടതി നിഷേധിച്ചിരുന്നു. പിന്നീട് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചു. സാധാരണ കീഴ് വഴക്കങ്ങള്‍ മറികടന്നുകൊണ്ടാണ് സുപ്രീംകോടതി അര്‍ണബിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. എഫ്.ഐ.ആറില്‍ തീര്‍പ്പു കല്‍പ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അത് നീതി നിഷേധമാവുമെന്ന് നിരീക്ഷീച്ചുകൊണ്ട് കോടതി അര്‍ണബിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
സമാന കേസുകളില്‍ നിരവധി പേര്‍ ഹർജി ഫയല്‍ ചെയ്ത് ഊഴം കാത്തിരിക്കുന്നതിനിടെ അര്‍ണബിന്റെ ഹർജി അടിയന്തിരമായി പരിഗണിക്കുന്നതില്‍ വിമര്‍ശനം ഉന്നയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.