തിരുവല്ല : മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളി. പടിഞ്ഞാറൻ മേഖലകളിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. പ്രളയം നേരിട്ട താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളമിറങ്ങാതെ വെള്ളക്കെട്ട് ഭീഷണി തുടരുകയാണ്. കടൽ ശാന്തമായിരുന്നതിനാലും തോട്ടപ്പള്ളി സ്പിൽവേ വഴി കൂടുതൽ വെള്ളം ഇറങ്ങിപ്പോകുന്നതിനാലും മഴക്കെടുതിയിലെ വെള്ളക്കെട്ടും വേഗത്തിൽ ഒഴിയേണ്ടതായിരുന്നു. നിരത്തുകളിലും കാനകളിലും മറ്റും ചപ്പു ചവറുകളും മണ്ണും ചെളിയും വന്ന് നിറഞ്ഞപ്പോൾ ഒഴുകിപ്പോകാനിടമില്ലാതെ വെള്ളം സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരങ്ങളിൽ കെട്ടിക്കിടക്കുകയാണ്.
വെള്ളക്കെട്ട് ഒഴിയാത്തത് പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകാനുമിടയാകും. താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പനി, ചുമ, ത്വക് രോഗം തുടങ്ങിയവ ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതിനു പിന്നാലെ തുടങ്ങിയ പകർച്ചപ്പനിയെ ലാഘവത്തോടെയാണ് അധികൃതരും സമീപിച്ചിരിക്കുന്നത്. ഇതേ സമയം കോവിഡ് രോഗികൾ വർധിക്കുന്നുണ്ടങ്കിലും ഇതു സംബന്ധിച്ച ഒരു കണക്കും അധികൃതർ പുറത്തുവിടുന്നില്ല. കോവിഡ് ബാധിതരും പകർച്ചപ്പനിയെന്ന ലാഘവത്തിൽ മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യം സംജാതമായാൽ സ്ഥിതിഗതികൾ ഗുരുതരമാകും.
പകർച്ചപ്പനി ബാധിതരായി എത്തുന്നവരിൽ ഏറെപ്പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് ആരോഗ്യ മേഖലയിൽ ഉള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു.





























