മൂവാറ്റുപുഴ: പീഡനത്തിനിരയായ ഗർഭിണിയായ വിദ്യാർത്ഥിനിയെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വീട്ടുകാർ പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഡോക്ടർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. മലപ്പുറം സ്വദേശിയായ കാമുകൻ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഗർഭിണിയായ വിദ്യാർത്ഥിനിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെ വിദ്യാർത്ഥിനി അവശനിലയിലാകുകയായിരുന്നു. ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ പെൺകുട്ടിയെ എത്തിച്ചത്. പീഡനത്തിനിരയായതിനെ തുടർന്ന് അവശനിലയിലായ പെൺകുട്ടി എട്ടു മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാർത്ഥിനിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.
എട്ടു മാസം ഗർഭിണിയായ അവശനിലയിലുള്ള വിദ്യാർഥിനിയെ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ കഴിയില്ലെന്നും വിവരം പൊലീസിൽ അറിയിക്കണമെന്നും വിദ്യാർഥിനിയെ പരിശോധിച്ച ഡോക്ടർ സബൈൻ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ വിസമ്മതിച്ചു. തുടർന്ന് ഡോക്ടർ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് ആശുപത്രിയിൽ എത്തി വിദ്യാർഥിനിയിൽ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണു വിദ്യാർഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗർഭിണിയായിരിക്കെ കൂടി ഇയാൾ വിദ്യാർഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.





























