തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകളോട് പ്രതികരിച്ച് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ രംഗത്ത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു എന്ന കാര്യം പ്രേംകുമാർ സ്ഥിരീകരിച്ചു. എന്നാൽ കോൺഗ്രസിലേക്ക് പോകുമോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല. കെ സി വേണുഗോപാലുമായി സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ കാര്യങ്ങൾ അടക്കം ചർച്ചയായെന്നുമാണ് പ്രേംകുമാർ പറഞ്ഞത്. കെ സിയുമായി നടത്തിയത് സൗഹൃദ ചർച്ച എന്നും അദ്ദേഹം വിശദീകരിച്ചു.
നാളെ കെ സിയുമായി കൂടി കാഴ്ചയില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റിയതിലെ അമർഷം പരസ്യമാക്കിയതിന് പിന്നാലെയാണ് പ്രേംകുമാർ കോൺഗ്രസിലേക്കെന്ന വാർത്തകളും പുറത്തുവന്നത്. ഇടത് തുടർഭരണം പാടില്ലെന്ന പരസ്യവിമർശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടർന്നാണ് പ്രേംകുമാർ തന്നെ മാറ്റിയതിലെ അമർഷം പരസ്യമാക്കി രംഗത്തെത്തിയത്. ഇരട്ടനീതി എന്നാണ് പ്രേംകുമാർ ഇതിനെ വിശേഷിപ്പിച്ചത്.





























