ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഓച്ചിറക്കളി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തില്‍. 15, 16 തീയതികളിലാണ് ഓച്ചിറക്കളി. 15-ന് രാവിലെ ഏഴിന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. 11-ന് കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഘോഷയാത്ര നടക്കും. 12-ന് ഓച്ചിറക്കളി ആരംഭിക്കും. 1.30-ന് കൊല്ലം കേരളപുരം പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരിസംഘത്തിന്റെയും മണപ്പള്ളി പി.സി.സുനിൽ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരിസംഘത്തിന്റെയും കളരിപ്പയറ്റ്.
16-ന് രാവിലെ 11.30-ന് ഘോഷയാത്ര, 12.30-ന് രണ്ടാംദിവസത്തെ കളി ആരംഭിക്കും. ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അൻപതോളം കലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ അരങ്ങേറും. കളിസംഘങ്ങളെ എ, ബി, സി എന്നിങ്ങനെ ഗ്രേഡുകളായി തിരിച്ച് 1500, 1250, 1000 രൂപവീതം പാരിതോഷികം നൽകും. കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ യോദ്ധാക്കൾക്കും കളി ആശാൻമാർക്കും പ്രത്യേകം യൂണിഫോം നൽകും. കിഴക്കേ കരക്കാർക്ക് മഞ്ഞ, പടിഞ്ഞാറേ കരക്കാർക്ക് നീല, കളി ആശാൻമാർക്ക് മജന്ത എന്നീ നിറങ്ങളിലുള്ള യൂണിഫോമാണ് നൽകുക. ഓച്ചിറക്കളിയുടെ ഭാഗമായി പടനിലത്ത് 17, 18, 19 തീയതികളിൽ കാർഷികപ്രദർശനവും നടക്കുമെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, രക്ഷാധികാരി എം.സി.അനിൽകുമാർ, കാര്യനിർവഹണസമിതി അംഗങ്ങളായ കെ.പി.ചന്ദ്രൻ, രാധാകൃഷ്ണപിള്ള, ചൂനാട്ട് വിജയൻ പിള്ള എന്നിവർ അറിയിച്ചു.
ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ ഇക്കുറിയും സമൂഹവിവാഹം നടത്തും. ചിങ്ങമാസത്തിലാണ് വിവാഹം നടത്തുക. ഓണാട്ടുകര പ്രദേശത്തെ നിർധനരായ യുവതികൾക്കാണ് പ്രഥമ പരിഗണന നൽകുക. ഭരണസമിതി താലിമാലയും രണ്ടുലക്ഷം രൂപ വിവാഹസമ്മാനമായും വധൂവരൻമാർക്ക് നൽകും. ഇതിനായുള്ള അപേക്ഷ 20 വരെ ക്ഷേത്രഭരണസമിതി ഓഫീസിൽ സ്വീകരിക്കും. കഴിഞ്ഞവർഷം 23 യുവതികൾക്കാണ് മംഗല്യഭാഗ്യം ഒരുക്കിയത്.





























