കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത നാലിടത്തെ വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമെന്ന് ഡിഎംഒ. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയ ആർക്കും കോളറ ലക്ഷണങ്ങൾ ഇല്ല.
കോഴിക്കോട് ജില്ലയിൽ അടുത്തിടെ നാലിടത്താണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ നരിക്കുനിയിലെ മൂന്ന് കിണറുകളിലേയും പെരുമണ്ണയിലെ ഒരു കിണറിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഡിഎംഒ അടിയന്തരമായി വിളിച്ച് ചേർത്ത ആരോഗ്യ സൂപ്പർ വൈസർമാരുടെ യോഗത്തിൽ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താൻ നിർദ്ദേശം നൽകി.
എന്നാൽ നരിക്കുനിയിൽ രണ്ടര വയസുകാരന്‍റെ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയെന്ന് മെഡിക്കൽ കോളജിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് കിട്ടിയതായി ഡിഎംഒ ഡോ.ഉമർ ഫാറൂഖ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇതിൽ വ്യക്തത വരുത്താനാകൂ. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജില്ലയിൽ എവിടെയും കോളറ സ്ഥിരീകരിക്കാത്തത് ആരോഗ്യ വകുപ്പിന് ആശ്വാസമാണ്. വരും ദിവസങ്ങളിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ കിണറുകളിൽ റാന്‍ഡം പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.