കൊച്ചി : നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്ന് മന്ത്രി പി.രാജീവ്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ബില്ലുകളല്ലെന്നിരിക്കെ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഈ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ല. ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്നും മന്ത്രി രാജീവ് പറഞ്ഞു. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവെച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവെയ്ക്കപ്പെട്ടുവെന്ന വാദം ഉയര്‍ന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന് പറയുമ്പോള്‍ സുപ്രീംകോടതിയില്‍ തന്നെ ഇതൊരു അപൂര്‍വമായ ഹര്‍ജിയാണ്.