തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിൽ പ്രതികരിച്ച് പ്രസിഡന്‍റ് കെ ജയകുമാര്‍. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്തു. ശബരിമലയിൽ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും നിലവിലുള്ള ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ബോര്‍ഡ് നിലപാട് അറിയിക്കുമെന്നും വിധിയെ എതിര്‍ക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് ബോര്‍ഡ്. ദേവസ്വം ബോര്‍ഡ‍് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല.
വ്യക്തികള്‍ അനുകൂലിച്ചിട്ടുണ്ടാകാമെന്നും 2020ലേത് അഭിഭാഷകന്‍റെ നിലപാടണെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിൽ നിര്‍ണായക നിലപാട് മാറ്റമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റേത്. നിലപാട് അറിയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. അതേസമയം, ബോർഡ് ആദ്യം സത്യവാങ്മൂലം കൊടുക്കട്ടെയെന്നും കോടതിയുടെ കൂടി തീരുമാനം വന്നതിന് ശേഷം പ്രതികരിക്കാമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.





























