പത്തനംതിട്ട : പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപ്പാഡ് നിർമ്മിച്ചതിനു 20.7 ലക്ഷം രൂപ ചിലവായതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, സംസ്ഥാന വിജിലൻസ് ഡയറക്ടർ എന്നിവർക്ക് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ പരാതി നൽകി. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ശബരിമലയിൽ ദര്‍ശനം നടത്തുന്നതിനുവേണ്ടി ഒക്ടോബര്‍ 22 നാണ് രാഷ്ട്രപതി പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററില്‍ ഇറങ്ങിയത്.
ഹെലിപ്പാഡ് നിർമ്മിച്ചതിന് 20.7 ലക്ഷം രൂപയുടെ ഭരണാനുമതിക്കായി നൽകിയിട്ടുണ്ടെന്നും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഓഫീസ് നവീകരിച്ചതിന്
399 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പറയുമ്പോൾ ഇത്രയും രൂപയുടെ ചെലവിന് അനുസരിച്ചുള്ള പണി നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ഈ നിർമ്മാണങ്ങളിൽ അഴിമതിയോ പണാപഹരണമോ അനാവശ്യ ചെലവോ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അപ്രകാരം നടന്നിട്ടുണ്ടെങ്കിൽ പ്രസ്തുത തുക സർക്കാരിൽ മുതൽ കൂട്ടുന്നതിന് ആവശ്യമായ നടപടിയും നിയമനടപടിയും സ്വീകരിക്കണമെന്നും റഷീദ് ആനപ്പാറ പരാതിയിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ പിന്നാലെ ഹെലിപ്പാഡ് ഇന്നലെ പൊളിച്ചു കളഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് റഷീദ് ആനപ്പാറ പറഞ്ഞു.





























