ന്യൂഡൽഹി : പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദിച്ചില്ലെന്ന കേന്ദ്ര അഭ്യന്തര മന്ത്രിയുടെയും ഡൽഹി പോലീസിന്റെയും വാദം പൊളിഞ്ഞുവെന്നും ജാമിയ ലൈബ്രറിയില്‍ നിന്നുള്ള പോലീസ് നരനായാട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക പ്രതികരിച്ചു.
ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഡൽഹി പോലീസ് തല്ലിച്ചതക്കുന്നത്. ഒരു വിദ്യാര്‍ത്ഥി പുസ്തകം ഉയര്‍ത്തിക്കാണിച്ചിട്ടും പോലീസ് അയാളെ ലാത്തികൊണ്ട് അടിക്കുന്നു. ലൈബ്രറിയില്‍ കയറി ആരെയും അടിച്ചിട്ടില്ലെന്ന നുണപ്രചരണമാണ് ആഭ്യന്തരമന്ത്രിയും ഡൽഹി പോലീസും നേരത്തെ നടത്തിയിരുന്നത്. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍. ജാമിയയിലെ ദൃശ്യങ്ങൾ കണ്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എങ്കിൽ സർക്കാരിന്റെ ഉദ്ദേശം ജനങ്ങൾക്ക് ബോധ്യമാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ഡിസംബർ 15നാണ് ഡൽഹി പോലീസ് ലൈബ്രറിയില്‍ കയറി മര്‍ദ്ദിച്ചത്. എന്നാല്‍ ഇത് നിഷേധിച്ച പോലീസ് ലൈബ്രറിയില്‍ കയറിയിട്ടില്ലെന്നാവര്‍ത്തിച്ചു. ലൈബ്രറിക്കകത്ത് കയറി പോലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ലാത്തിയുമായി ഓടിക്കയറിയ പോലീസ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ തല്ലുകയും പുസ്കങ്ങളും മറ്റും വലിച്ചെറിയുകയും ലൈബ്രറിയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളെയും പോലീസ് ക്രൂരമായി തല്ലുന്നതായി കാണാം. ജാമിയയിലെ പഴയ റീഡിംഗ് ഹാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റിയെന്ന ട്വിറ്റർ ഹാൻഡിൽ വഴി പുറത്ത് വിട്ടിരിക്കുന്നത്.