ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. വിപണിയിലെ വിലക്കയറ്റം തടയുന്നതിനും വരാനിരിക്കുന്ന ഉത്സവകാലത്തെ ആവശ്യങ്ങൾ സുഗമമാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയാണിത് എന്നാണ് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. പഞ്ചസാര ഉത്പാദനത്തിൽ ഉണ്ടായ വലിയ തോതിലുള്ള കുറവും (296 ലക്ഷം ടൺ) പ്രാരംഭ സ്റ്റോക്കിൽ കുറഞ്ഞത് 20% ഇടിവുണ്ടാകുമെന്ന ആശങ്കയുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇതിനോടൊപ്പം പൂഴ്ത്തിവെപ്പ് തടയുക എന്ന ലക്ഷ്യവുമുണ്ട്. പ്രതിമാസം 10 ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കൾക്ക് 15 ദിവസത്തിൽ കൂടുതൽ സ്റ്റോക്ക് കൈവശം വെക്കാൻ പാടില്ലെന്ന നിയന്ത്രണവും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
മിഠായി നിർമാതാക്കൾ, ശീതളപാനീയ നിർമാതാക്കൾ, ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾ, മധുരപലഹാര വിൽപനക്കാർ, മറ്റ് സ്ഥാപന ഉപഭോക്താക്കൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾ 15 ദിവസത്തിൽ കൂടുതൽ സ്റ്റോക്ക് കൈവശം വെക്കാൻ പാടില്ലെന്ന് ഭക്ഷ്യ മന്ത്രാലയം ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് പഞ്ചസാര ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വ്യാഴാഴ്ച പുറത്തുവന്നത്. ഇതനുസരിച്ച്, ഒരു സ്ഥാപനം പ്രതിമാസം 12 ടൺ പഞ്ചസാര ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവർക്ക് ഏതൊരു സമയത്തും പരമാവധി ആറ് ടൺ സ്റ്റോക്ക് മാത്രമേ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിലായിരിക്കും ഈ നിയന്ത്രണം ബാധകമായിരിക്കുക.
റീട്ടെയിൽ വില വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കങ്ങൾ. ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച ശരാശരി റീട്ടെയിൽ വില കിലോഗ്രാമിന് 52.3 രൂപയായിരുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം കൂടുതലാണ്. ജൂലൈയിൽ മാത്രം റീട്ടെയിൽ വിലയിൽ ഒമ്പത് ശതമാനത്തിലധികം വർധനവുണ്ടായി. പൂഴ്ത്തിവെപ്പും അനാവശ്യ ഊഹക്കച്ചവടങ്ങളും തടയുന്നതിനായി, ഓഗസ്റ്റ് മുതൽ നവംബർ വരെ പഞ്ചസാര വ്യാപാരികൾക്ക് സർക്കാർ സ്റ്റോക്ക് പരിധി നിശ്ചയിക്കുകയും വ്യാപാരികൾ അവരുടെ സ്റ്റോക്ക് വിവരങ്ങൾ ആഴ്ചതോറും പ്രഖ്യാപിക്കുകയും അപ്ഡേറ്റ് ചെയ്യുകയും വേണമെന്ന് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
2025 ഒക്ടോബർ തുടക്കത്തിലുണ്ടായിരുന്ന 50 ലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ പ്രാരംഭ സ്റ്റോക്ക് 35-40 ലക്ഷം ടൺ മാത്രമായി ചുരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണം. 2019-’20 സീസണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉത്പാദന നിരക്കാണിത്.
































