ദില്ലി : പ്രമേഹം, കാൻസർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സകളുടെയും മരുന്നുകളുടെയും വില കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്റെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തിനിടെയാണ് നിർമ്മല സീതാരാമന്റെ പ്രഖ്യാപനം. പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുക എന്നത് 2026 ലെ ബജറ്റിലെ ആരോഗ്യ സംരക്ഷണ മുൻഗണനയാണെന്ന് ധനമന്ത്രി പറഞ്ഞു.
17 മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനും പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ, ഭക്ഷണം എന്നിവയുടെ വ്യക്തിഗത ഇറക്കുമതിക്കുള്ള തീരുവ ഒഴിവാക്കുന്നതിനുള്ള പട്ടികയിലേക്ക് ഏഴ് രോഗങ്ങൾ കൂടി ചേർക്കാനും തീരുമാനിച്ചു. ഇന്ത്യയിൽ അമിതവണ്ണം വലിയ തോതിൽ വർദ്ധിച്ചു വരികയാണെന്നും പൊതുജനാരോഗ്യം വെല്ലുവിളിയായി മാറുകയാണെന്നും സാമ്പത്തിക സർവേയിൽ ചൂണ്ടികാണിച്ചിരുന്നു. ആരോഗ്യ മേഖലയ്ക്കായി അഞ്ച് പ്രാദേശിക മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഇതുവഴി മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിൽ ഒരു മാനസികാരോഗ്യ സ്ഥാപനം കൊണ്ടുവരുന്നതിനായി സർക്കാർ NIMHANS 2.0 സ്ഥാപിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.





























