തെഹ്‌റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര പ്രശ്‌ന പരിഹാരത്തിനായി മധ്യസ്ഥ രാജ്യങ്ങളുടെ ഊര്‍ജിത നീക്കം. സൗദി വിദേശകാര്യമന്ത്രിയും പാക് പട്ടാളമേധാവിയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി ചര്‍ച്ച നടത്തി. ഇറാനുമായി പരോക്ഷ ചര്‍ച്ചകള്‍ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനെ ചൊല്ലി ഇരുകൂട്ടര്‍ക്കുമിടയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഇറാനെതിരെ നിശ്ചയിച്ചിരുന്ന സൈനിക ആക്രമണങ്ങള്‍ താത്ക്കാലിമായി വേണ്ടെന്നുവെച്ചതായി ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെയും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും ശക്തമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും ഇരുപക്ഷവും തമ്മില്‍ ഒരു സമാധാന കരാറിന്റെ പ്രാഥമിക വ്യവസ്ഥകളില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും എന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുകൊടുക്കുന്നതും ഇറാന്റെ ഭാഗത്തുനിന്നുള്ള ആണവ ഭീഷണികള്‍ അവസാനിപ്പിക്കുന്നതും കരാറിന്റെ ഭാഗമാണെന്നും സോഷ്യല്‍ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞിരുന്നു.
ലോക സമാധാനത്തിനും ഇറാന്റെ ഭാവിക്കും വേണ്ടിയാണ് ഈ തീരുമാനമെന്നും എന്നാല്‍ കരാര്‍ വളരെ വേഗത്തില്‍ യഥാര്‍ത്ഥ്യമായാല്‍ മാത്രമേ ഈ തീരുമാനത്തില്‍ അമേരിക്ക ഉറച്ചുനില്‍ക്കൂവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക പ്രഹര ശേഷിയോടെ അമേരിക്കന്‍ സൈന്യം സജ്ജമായി നില്‍ക്കുകയാണെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിനുപിന്നാലെയാണ് മധ്യസ്ഥ രാജ്യങ്ങള്‍ അവരുടെ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.



























