ചിറ്റൂർ : വർഷങ്ങൾക്കു ശേഷം വിലയിൽ സെഞ്ചുറി കടന്ന് തക്കാളി. കേരളത്തിലെ പ്രധാന പച്ചക്കറി വിപണിയായ പാലക്കാട് വേലന്താവളത്തിൽ ഇന്നലെ മൊത്തവിപണിയിൽ 14 കിലോയുടെ ഒരു പെട്ടി തക്കാളി ലേലത്തിലെടുത്തത് 1200 രൂപയ്ക്കാണ്. കിലോഗ്രാമിന് 80 രൂപ. ചില്ലറ വിപണിയിൽ പലയിടത്തും 120 രൂപ വരെയായി വില ഉയർന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കനത്ത മഴ മൂലം ഉൽപാദനം കുറഞ്ഞതാണു വില ഉയരാൻ കാരണം. തമിഴ്നാട്ടിലെ നാച്ചിപാളയം വിപണിയിൽ 1600 രൂപയ്ക്കു മുകളിലാണു പെട്ടിയുടെ വില.
സംസ്ഥാനത്തു മിക്കയിടത്തേക്കും പച്ചക്കറി കയറ്റി അയയ്ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണു ചിറ്റൂരിന്റെ കിഴക്കൻ മേഖല. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലും തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളായ വഴുക്കൽ, ലങ്കാസമുദ്രം, കുമ്പിട്ടാംപതി എന്നിവിടങ്ങളിലും ഉൽപാദിപ്പിക്കുന്ന പച്ചക്കറിയാണ് വേലന്താവളം വിപണിയിലെത്തിക്കുന്നത്. ഇവിടെ ലേലം വിളിച്ചാണു മറ്റിടങ്ങളിലേക്കെത്തിക്കുക.
8 വർഷത്തിനു ശേഷമാണു തക്കാളിക്ക് ഇത്ര ഉയർന്ന വില ലഭിക്കുന്നതെങ്കിലും പാലക്കാട്ടെ കർഷകർക്കു കാര്യമായ ഗുണം ഉണ്ടാകില്ല. കോവിഡ് സമയത്തു പച്ചക്കറിക്കു വില കുറഞ്ഞതോടെ കർഷകർ ഉൽപാദനം കുറച്ചു. നിലവിൽ കിഴക്കൻ മേഖലയിൽ 75 ശതമാനത്തോളം മാത്രമേ പച്ചക്കറിക്കൃഷി ചെയ്തിട്ടുള്ളൂ. അടിക്കടി ഉണ്ടാകുന്ന ന്യൂനമർദം കാരണം മഴയും പതിവായതോടെ വിളവു പകുതിയായി കുറയുകയും ചെയ്തു. മറ്റു പച്ചക്കറികൾക്കും വില കുതിച്ചുയരുന്നുണ്ട്.