കോട്ടയം : സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ ഇനി ചർച്ചകൾക്കില്ലെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. മതങ്ങൾ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ല. കുടിയേറ്റ കർഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു. സഭ തർക്കവുമായി ബന്ധപ്പെട്ട ചർച്ചകൾ സുപ്രീം കോടതി വിധിയോടെ അവസാനിച്ചു. അത്തരം ചർച്ചകൾക്ക് ഇനി പ്രസക്തിയില്ല വിധി അംഗീകരിച്ചാൽ സഭയിൽ സമാധാനം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
മതങ്ങൾ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ല. രാഷ്ട്രീയത്തിൽ എന്തെങ്കിലും നീതിവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ തിരുത്താനുള്ള ഉത്തരവാദിത്വം മതത്തിനുണ്ട്. മതങ്ങളിൽ തെറ്റ് സംഭവിച്ചാൽ അത് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. വൈദികർ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാവുന്നത് നല്ലതല്ല. അങ്ങനെയുള്ളവർ വൈദിക ജോലി ഉപേക്ഷിക്കുന്നതാണ് നല്ലത്.
പരിസ്ഥിതി ചൂഷണത്തിനെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കണം. നമ്മുടെ അത്യാർഥി കൊണ്ട് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവരുത്. ഇത് സാധാരണ ജനങ്ങൾ ചെയ്യുന്നതല്ല. കുടിയേറ്റ കർഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്നും കാതോലിക്ക ബാവ ആഹ്വാനം ചെയ്തു.