ദില്ലി: അമർനാഥ് യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരോട് അഞ്ച് കാര്യങ്ങൾ പ്രതിജ്ഞയെടുക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ അമർനാഥ് തീർഥാടനത്തിന് തുടക്കമായതിനിടെ ആണ് മോദിയുടെ അഭ്യർത്ഥന. അമർനാഥ് യാത്രയിൽ പങ്കെടുക്കുക എന്നത് അത്യന്തം മഹത്തായ ഭാഗ്യമാണെന്ന് മോദി പറഞ്ഞു. തീർഥയാത്ര സുരക്ഷിതവും മംഗളകരവും ആയിരിക്കട്ടെയെന്നും ജീവിതത്തിൽ പുതിയ ഊർജവും പുതിയ ബോധവും പുതിയ ആത്മീയ ശക്തിയും നിറയട്ടെയെന്നും മോദി ആശംസിച്ചു. അമർനാഥ് യാത്രയ്ക്കിടെ ശുചിത്വ നിയമങ്ങൾ പാലിക്കുകയും യാത്രാമാർഗം മുഴുവനും ശുചിയായി നിലനിർത്താൻ ഓരോരുത്തരും സ്വന്തം പങ്ക് വഹിക്കുകയും ചെയ്യണമെന്നാണ് മോദിയുടെ ആദ്യ അഭ്യർത്ഥ.
ഭരണകൂടത്തിന്റെ എല്ലാ നിർദേശങ്ങളും ഗതാഗത നിയമങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും പൂർണ ആത്മാർത്ഥതയോടെ പാലിക്കണമെന്നും യാത്രയ്ക്കിടെ മഴ മൂലമുള്ള വഴുക്കലും കഠിനമായ തണുപ്പും പ്രത്യേകം ശ്രദ്ധിക്കണമെന്നും മോദി നിർദേശിച്ചു. ‘വോകൽ ഫോർ ലോക്കൽ’ എന്ന ആശയത്തിന് പിന്തുണ നൽകി യാത്രാച്ചെലവിന്റെ കുറഞ്ഞത് 10 ശതമാനമെങ്കിലും പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കണമെന്നും ഇതിലൂടെ ജമ്മു കശ്മീരിലെ കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ഉപജീവനത്തിനും കരുത്തേകാമെന്നും മോദി പറഞ്ഞു. അമർനാഥ് യാത്ര സമാപിക്കുന്ന ദിനമായ രക്ഷാബന്ധൻ ദിനത്തിൽ സഹോദരനോ സഹോദരിക്കോ ഒരു തൈ സമ്മാനിക്കുകയും ‘ഒരു മരം അമ്മയുടെ പേരിൽ’ (ഏക് പേട് മാ കേ നാം) എന്ന പ്രചാരണത്തിന് കൂടുതൽ ശക്തി പകരുകയും ചെയ്യണം. ‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ വർഷം മുഴുവൻ സ്വന്തം കടമകൾ ആത്മാർത്ഥമായി നിർവഹിക്കുകയും വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ സജീവമായി പങ്കാളികളാകുകയും ചെയ്യണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇക്കാര്യങ്ങൾ പാലിക്കുമെന്ന് ഓരോ തീർത്ഥാടകനും പ്രതിജ്ഞയെടുക്കണമെന്നാണ് മോദിയുടെ അഭ്യർത്ഥന.






























