ന്യൂഡൽഹി : രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുക്തകണ്ഠപ്രശംസ. വ്യാഴാഴ്ച സംസ്ഥാനത്തെ നാലു മെഡിക്കൽ കോളേജുകളുടെ തറക്കല്ലിടൽ ഓൺലൈനിലൂടെ നിർവഹിക്കവേയായിരുന്നു ഇത്. വികസനപദ്ധതികളുടെ കാര്യത്തിൽ തന്നിൽ വിശ്വാസമർപ്പിച്ച ഗഹ്‌ലോതിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഈ രീതിയിലുള്ള സൗഹൃദവും വിശ്വാസവും സത്യസന്ധതയുമാണ് ജനാധിപത്യത്തിന്റെ യഥാർഥശക്തിയെന്ന് അഭിപ്രായപ്പെട്ടു.
“രാജസ്ഥാന്റെ മുഖ്യമന്ത്രിയെ കേൾക്കുകയായിരുന്നു. അദ്ദേഹം ഒട്ടേറെ പദ്ധതികളുടെ പട്ടിക മുന്നോട്ടുവെച്ചു. തങ്ങളുടെ രാഷ്ട്രീയ ആശയങ്ങൾ വ്യത്യസ്തമാണ്. പക്ഷേ അദ്ദേഹത്തിന് എന്നിലേറെ വിശ്വാസമുണ്ട്.”-മോദി പറഞ്ഞു. മെഡിക്കൽ കോളേജുകളില്ലാത്ത മൂന്നുപിന്നോക്ക ജില്ലകളിൽ കൂടി അതു സ്ഥാപിക്കാൻ കേന്ദ്രം മുൻ കൈയെടുക്കണമെന്ന ഗഹ്‌ലോതിന്റെ നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിലും വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും സംഘടനയിലും ഉചിതമായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റും ഒപ്പംനിൽക്കുന്ന 18 എം.എൽ.എ മാരും ഉൾപ്പാർട്ടി കലാപം ശക്തമാക്കുന്നതിനിടയിലാണ് ഇത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടുതവണ ഡൽഹിയിലെത്തി സച്ചിൻ മന്ത്രിസഭാവികസന കാര്യം രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഹൃദ്രോഗത്തെത്തുടർന്ന് ഗഹ്‌ലോത് വിശ്രമത്തിലുമായതോടെ താത്‌കാലിക വെടി നിർത്തലിന് സച്ചിൻ പക്ഷം തയ്യാറായി.
വീണ്ടും പ്രശ്നം ഉയർത്തുന്നതിനിടയിലാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ പഞ്ചാബിലേക്ക് തിരിഞ്ഞത്. പഞ്ചാബിലെ നീക്കം പാളിയതോടെ രാജസ്ഥാനിൽ തിടുക്കപ്പെട്ടുള്ള ഇടപെടലിന് ഹൈക്കമാൻഡ് തയ്യാറാവില്ലെന്നാണ് ഗഹ്‌ലോത് പക്ഷത്തിന്റെ കണക്കുകൂട്ടൽ. ഒരിക്കൽ വിശ്വസിച്ച് നാണംകെട്ട ബി.ജെ.പി, ആവശ്യത്തിന് എം.എൽ.എ.മാർ കൈയിലില്ലാത്ത സച്ചിനെ ഇനിയും പിന്തുണയ്ക്കണമെന്നില്ല. അതേസമയം ഗഹ്‌ലോതിനെ പ്രധാനമന്ത്രി പ്രശംസിച്ചതിന്റെ ര്രാഷ്ട്രീയമാനം ഏറെയാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.































