ഇസ്രയേൽ: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഹമാസിലെ ഉന്നത നേതാക്കൾക്കെതിരായ ഇന്നത്തെ നടപടി പൂർണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേൽ നടപടിയായിരുന്നു. ഇസ്രയേൽ അത് ആരംഭിച്ചു. ഇസ്രയേൽ അത് നടത്തി, ഇസ്രയേൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു എക്സിൽ വ്യക്തമാക്കി. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം നടന്നത്. ബോംബർ ജെറ്റുകൾ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. നിരവധി തവണ സ്ഫോടനം കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ദോഹയിൽ നടന്ന ആക്രമണം കാണിക്കുന്നത് ഭീകരർക്ക് ലോകത്ത് എവിടെയും പ്രതിരോധശേഷി ഇല്ലെന്നും ഉണ്ടാകില്ലെന്നത് ആണെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞു. ആക്രമണത്തെ ശരിയായ തീരുമാനം എന്ന് അദ്ദേഹം വിളിക്കുകയും ചെയ്തു. ഹമാസിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേൽ ആക്രമണമെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും ഹമാസ് നേതാക്കൾ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രണം നടത്തിയതെന്നുമാണ് ഇസ്രയേൽ വിശദീകരിക്കുന്നത്.






























