തിരുവനന്തപുരം : മുന്നൂറോളം തടവുപുള്ളികള്‍ക്ക് മൂന്ന് മാസത്തിനകം മോചനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.
75 -ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു മുഴുവന്‍ തടവുകാര്‍ക്കും ശിക്ഷാ കാലാവധി പരിഗണിച്ച് 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നൂറോളം സാധാരണ തടവുകാരും ഈ ജീവപര്യന്തക്കാര്‍ക്കൊപ്പം മൂന്ന് മാസത്തിനകം ജയിലിനു പുറത്തിറങ്ങും.
വിവിധ കാരണങ്ങളാല്‍ ജയില്‍ ഉപദേശക സമിതികള്‍ അപേക്ഷ പരിഗണിക്കാതിരുന്ന 184 ജീവപര്യന്തം തടവുകാരില്‍, പറ്റാവുന്നവരെയെല്ലാം മോചിപ്പിക്കാനും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇവരുടെ പട്ടിക ആഭ്യന്തര, നിയമ, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉപസമിതിയുടെ പരിശോധനയ്ക്കു വിട്ടു. ഇതില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്നവരുണ്ട്. ഓരോരുത്തരുടെയും കേസ് വിശദമായി പരിശോധിക്കാനും, കഴിയുന്നവരെയെല്ലാം മോചിപ്പിക്കാനുമാണ് നിര്‍ദ്ദേശം. 50 പേരുടെ പരിശോധന പൂര്‍ത്തിയായി.
ദീര്‍ഘകാലം തടവില്‍ കഴിഞ്ഞവരെ മോചിപ്പിക്കാന്‍ ഓരോ ജയിലിലെയും ഉപദേശക സമിതികളാണു ശുപാര്‍ശ നല്‍കാറുള്ളത്. പുറത്തിറങ്ങുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലും ലഭിക്കാവുന്ന സ്വീകാര്യത സംബന്ധിച്ച് പോലീസിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ 184 ജീവപര്യന്തക്കാരുടെ മോചനത്തിനു ശുപാര്‍ശ നല്‍കിയില്ല. ഇതോടെയാണു സര്‍ക്കാര്‍ നേരിട്ടു മോചിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതേസമയം കോവിഡ് വ്യാപനത്തിന്റെ പേരില്‍ ആറുമാസം മുന്‍പു പുറത്തുവിട്ട 506 ജീവപര്യന്തക്കാര്‍ തിരിച്ചു കയറിയിട്ടില്ല.