ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട പങ്കാളിക്ക് തന്റെ ഫോൺ കോൾ വിവരങ്ങളും ഹോട്ടൽ താമസ രേഖകളും കോടതിയിൽ ഹാജരാക്കുന്നത് തടയാൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശം’ ആയുധമാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. തന്റെ സ്വകാര്യ വിവരങ്ങൾ കോടതിയിൽ വെളിപ്പെടുത്തുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഭർത്താവ് സമർപ്പിച്ച ഹർജി പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു സാഹചര്യത്തിൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതിയുടെ മുൻ വിധി ശരിവെച്ചത്.
ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്നും അതിൽ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം സുപ്രീം കോടതി പൂർണ്ണമായും അംഗീകരിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹേതര ബന്ധം എന്നത് വിവാഹമോചനത്തിനുള്ള വ്യക്തമായ കാരണമാണ്. അതുകൊണ്ടുതന്നെ വിവാഹബന്ധം നിലനിൽക്കെ മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുന്ന ഒരു പങ്കാളിയെ, സ്വകാര്യതയുടെ പേര് പറഞ്ഞ് സംരക്ഷിക്കുന്നത് പൊതുതാൽപ്പര്യത്തിന് നിരക്കുന്നതല്ലെന്നും നീതി നടപ്പാക്കുന്നതിനാണ് ഇവിടെ മുൻഗണന നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
1998-ൽ വിവാഹിതരായ ദമ്പതികളുടെ കേസിനെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും അവർ ജയ്പൂരിലെ ഒരു ഹോട്ടലിൽ ഒന്നിച്ച് താമസിച്ചുവെന്നും കണ്ടെത്തിയതിനെ തുടർന്ന് ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് തെളിയിക്കുന്നതിനായി ഭർത്താവിന്റെ കോൾ റെക്കോർഡുകളും ഹോട്ടൽ ബുക്കിംഗ് വിവരങ്ങളും ഹാജരാക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. കുടുംബ കോടതിയും ഹൈക്കോടതിയും ഇതിന് അനുമതി നൽകിയതോടെയാണ് ഭർത്താവ് സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും അവിടെയും കടുത്ത തിരിച്ചടി നേരിടുകയായിരുന്നു.






























