പത്തനംതിട്ട : പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും ബസ് തൊഴിലാളികളെയും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മുൻ മന്ത്രിയും പൊതു ഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബസ് ഉടമകളും ബസ് തൊഴിലാളികളും സംയുക്തമായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശിനി പദ്ധതിയില്‍ സ്വകാര്യ ബസുകളെകൂടി ഉള്‍പ്പെടുത്തുക, കിലോമീറ്ററിന് 55 രൂപ വാടക നല്‍കി സ്വകാര്യ ബസുകളെ കൂടി ഏറ്റെടുക്കുക, അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടന്നത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍റില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റ് പടിക്കല്‍ സമാപിച്ചു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെവി മോട്ടോര്‍ ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി.എസ് ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ലാലു മാത്യു, ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി വേണു കെ.നായര്‍, സി.ഐ.റ്റി.യു നേതാക്കളായ കെ.പി ഉദയഭാനു, പി.ബി ഹര്‍ഷകുമാര്‍, ബി.എം.എസ് ജില്ലാ സെക്രട്ടറി എ.എസ് രഘുനാഥ്, അഡ്വ.ആര്‍.മനു എന്നിവര്‍ സംസാരിച്ചു.





























