കണ്ണൂർ: ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച ഓപ്പറേഷൻ തുഫാൻ പദ്ധതിയുടെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ ജയിലുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ നടന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചയോടെയാണ് അവസാനിച്ചത്. പരിശോധനയിൽ പൂജപ്പുര ജയിലിൽ നിന്നും കഞ്ചാവ് പൊതികൾ പിടികൂടി. മാത്രമല്ല സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലായിരുന്നു പരിശോധനകൾ നടന്നത്. ജയിലിലേക്ക് എത്തുന്ന പ്രതികളിൽ ചിലരാണ് ലഹരി കച്ചവടം ചെയ്യുന്നതെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും മൊബൈൽ ചാർജറും ഇവിടെ നിന്നും കണ്ടെത്തി. ആറാം ബ്ലോക്കിൽ നിന്നാണ് ഇവയെല്ലാം പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ പരിശോധനയിൽ ഇന്നലെ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. 8835 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 6675 ഗ്രാം എം.ഡി.എം.എ.യും 754 കി.ഗ്രാം കഞ്ചാവും 295.057 ഗ്രാം ഹെറോയിനും നിലവിൽ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 10 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 4 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 17.490 ഗ്രാം എം.ഡി.എം.എയും 10.335 കി.ഗ്രാം കഞ്ചാവും 218 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
































