കോന്നി : കോന്നിയിൽ സർവീസ് നടത്തുന്നതിനിടെ സ്വകാര്യ ബസ്സ് ഡ്രൈവറും ഇതേ ബസിലെ കണ്ടക്ടറും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് യാത്രക്കാർക്ക് മർദനമേറ്റു. വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. പത്തനംതിട്ട – പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. കോന്നി പത്തനംതിട്ട ഭാഗത്തേക്ക് പോയ ബസ്സ് കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് മുന്നിൽ നിർത്തി ആളുകളെ കയറ്റുകയും വിദ്യാർത്ഥിനി കയറുന്നതിന് മുൻപ് ബസ്സ് ഡ്രൈവർ രാജേഷ് ബസ്സ് മുന്നോട്ട് എടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത അനീഷിനെ ഡ്രൈവർ മർദിക്കുകയായിരുന്നു.
തുടർന്ന് ഇരുവരും തമ്മിൽ ബസിനുള്ളിലും സംഘർഷത്തിലേർപ്പെട്ടു. ഈ സമയത്താണ് യാത്രക്കാർക്ക് മർദനമേറ്റത്. വിദ്യാർത്ഥികളായ അതുല്യ അതുല്യ(22), അഞ്ജലി (18), വീട്ടമ്മ ലേഖ (40) എന്നിവർക്കാണ് മർദനമേറ്റത്. സംഘർഷത്തിനിടയിൽ ബസിൽ നിന്നും ഇറങ്ങിയ ഇരുവരും കല്ലുകൾ കൊണ്ട് മർദിക്കാൻ ശ്രമിച്ചതായും യാത്രക്കാർ പറയുന്നു. സംഘർഷത്തെ തുടർന്ന് നാട്ടുകാർ ബസ്സ് തടയുകയും ചെയ്തു. എന്നാൽ കോന്നി പോലീസിൽ നാട്ടുകാർ വിവരം ധരിപ്പിച്ചിട്ടും വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. തുടർന്ന് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മർദ്ദനമേറ്റ യാത്രക്കാർ ആശുപത്രിയിൽ ചികിത്സ തേടി.