തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓണേഴ്സ് സംയുക്ത സമിതി തീരുമാനിച്ചു. പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ഉള്‍പ്പെടെ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി കഴിഞ്ഞ ദിവസം തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ ബസ് ഓണേഴ്സ് സംയുക്ത സമിതി സമര പ്രഖ്യാപന കണ്‍വന്‍ഷൻ സംഘടിപ്പിച്ചിരുന്നു.
140 കിലോമീറ്ററിൽ അധികം വരുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധനവ് നടപ്പിലാക്കുക, കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയിരിക്കുന്ന തരത്തില്‍ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സെഷന്‍ ലഭിക്കുന്ന തരത്തില്‍ ആപ്പ് മുഖേന കാര്‍ഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ബസ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവെക്കുന്നത്.