പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം ഐസിയു ബെഡ്ഡുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി മാറ്റി വെയ്ക്കുന്നതിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. 2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 26(2), 30(1)(2), 34(ജെ), 65(ബി), എന്നിവ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇതു പ്രകാരം ജില്ലയിലെ ഏഴ് സ്വകാര്യ ആശുപത്രികളിലെ ആകെയുള്ള 272 ഐസിയു ബെഡുകളില്‍ 27 എണ്ണം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ലഭ്യമാകും.
തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഞ്ചും പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നാലും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 10 ഉം പത്തനംതിട്ട എംജിഎം മുത്തൂറ്റ് ആശുപത്രിയിലെ രണ്ടും ചായലോട് മൗണ്ട് സിയോണ്‍ ആശുപത്രിയിലെ മൂന്നും കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ മൂന്നും ഐസിയു ബെഡുകളാണ് കളക്ടറുടെ ഉത്തരവു പ്രകാരം ലഭ്യമാകുക.
കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം കിടക്കകളും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും കോവിഡ് ബി, സി കാറ്റഗറിയില്‍പ്പെട്ട രോഗികള്‍ക്കായി സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടെന്നും ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് 19 മാനേജ്‌മെന്റ് കോര്‍ ഗ്രൂപ്പ് യോഗത്തില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം ഐസിയു ബെഡുകള്‍ കോവിഡ് 19 രോഗികള്‍ക്കായി നീക്കി വയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.