ഡല്‍ഹി : സ്വകാര്യ ട്രെയിന്‍ സര്‍വ്വീസുകളില്‍ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശനിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള നീക്കമെന്ന നിലയിലാണ് ഈ പ്രഖ്യാപനം. സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുന്നത് മുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതു വരെയുള്ള റെയില്‍വേയുടെ സര്‍വ്വ മേഖലയിലും സ്വകാര്യവല്‍ക്കരണം വരും.
എഐസ്റ്റോം എസ്‌എ, ബംബാര്‍ഡിയര്‍, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികള്‍ നിക്ഷേപ താല്‍പര്യവുമായി രംഗത്തുണ്ടെന്നാണ് റെയില്‍പേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറയുന്നത്. അടുത്ത അഞ്ച വര്‍ഷത്തിനിടയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഈ നിരക്കുകള്‍ ട്രെയിനുകളോടുന്ന അതേ റൂട്ടുകളിലുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത ബസ്സുകളുടെയും വിമാനങ്ങളുടെയും നിരക്കുകള്‍ക്ക് താഴെയാകുന്നതായിരിക്കും സ്വകാര്യ കമ്പനികള്‍ക്ക് നല്ലതെന്നും അക്കാര്യം അവര്‍ ശ്രദ്ധിച്ചോളുമെന്നും വികെ യാദവ് പറഞ്ഞു.
രാജ്യത്തെ ട്രെയിനുകളുടെ സ്വകാര്യവല്‍ക്കരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറെ സ്വാധീനമുണ്ട് രാജ്യത്തെ റെയില്‍ ഗതാഗതത്തിന്. ദിവസവും രണ്ടരക്കോടിയിലധികമാളുകള്‍ റെയില്‍ഗതാഗതം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ വലിയ വിഭാഗമാളുകള്‍ ദരിദ്രരാണ്. ഇക്കാരണത്താല്‍ത്തന്നെ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ട് സ്വകാര്യവല്‍ക്കരണ തീരുമാനത്തിന്.
2019ലെ ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വലിയ നിക്ഷേപം റെയില്‍വേയില്‍ ആവശ്യമാണെന്നും ഇത് സര്‍ക്കാരിനെക്കൊണ്ട് സാധിക്കില്ലെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ പ്രസ്താവിച്ചത്. 2018നും 2030നും ഇടയില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേയില്‍ ആവശ്യമായി വരികയെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. വര്‍ഷത്തില്‍ 1.6 ലക്ഷം കോടി രൂപയോളം നിക്ഷേപം നടത്തേണ്ടി വരും എന്നതാണ് ഇതിനര്‍ത്ഥം. ഇത് രാജ്യത്തിന് താങ്ങാവുന്ന ഒന്നല്ല. ദശകങ്ങളോളം കാത്തിരിക്കേണ്ടതായി വരും മാറ്റങ്ങള്‍ക്കായി. ഈ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യവല്‍ക്കരണമാണ് ആവശ്യം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഈ നിക്ഷേപങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്നും നിര്‍മല സീതാരാമന്‍ പറയുകയുണ്ടായി.































