ന്യൂഡല്‍ഹി : പോലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം തുടങ്ങി പ്രിയങ്ക ഗാന്ധി. സംഘര്‍ഷം നടന്ന ലഖിംപുരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേ ഇന്നലെയാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡയില്‍ എടുത്തത്. ലക്നൌവ്വില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പോലീസ് ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
ഞായറാഴ്ട ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ നാല് കര്‍ഷകരടക്കം ഒന്‍പത് പേരാണ് മരിച്ചത്. സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റു ചെയ്തതായി ഉത്തർപ്രദേശ് പോലീസ് പറഞ്ഞു. ചിലർ സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്നും ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പോലീസ് മേധാവി വിനീത് ഭട്നഗർ പറഞ്ഞു. കർഷകർക്കിടയിലേക്ക് മനപ്പൂര്‍വ്വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂർ ഖേരിയിൽ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്.