തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര ദര്‍ശനത്തിനിടയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ സാരിയ്ക്ക് തീപിടിച്ചു. ഈ സമയം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വീണയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ വീണയെ പുതപ്പിച്ച പ്രിയങ്ക തുടര്‍ന്നുള്ള യാത്രയില്‍ ഒപ്പംകൂട്ടുകയും ചെയ്തു.
വീണ എസ് നായര്‍ തന്നെയാണ് സാരിയ്ക്ക് തീപിടിച്ചതിനെക്കുറിച്ചും, ആ സമയത്തെ പ്രിയങ്കയുടെ കരുതലിനെക്കുറിച്ചും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പ്രിയങ്ക തനിക്ക് പിറക്കാതെ പോയ സഹോദരിയുടെ കരുതലാണ് നല്‍കിയതെന്ന് വീണ കുറിപ്പില്‍ പറയുന്നു.
നാരങ്ങാ വിളക്കില്‍ പ്രിയങ്ക തിരി കൊളുത്താന്‍ നില്‍ക്കുമ്പോൾ പുറകിലെ ഉന്തിലും തള്ളിലും എന്റെ സാരിയില്‍ തീപിടിച്ചത് ഞാന്‍ അറിഞ്ഞില്ല. പിന്നില്‍ നിന്ന് എസ്പിജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയത്. നല്ല ഭാഗം തീ കത്തിയ എന്‍റെ സാരി ആകെ അലങ്കോലമായി. ഉടനെത്തന്നെ പ്രിയങ്കജി തന്നെ പാര്‍ട്ടിപ്രവര്‍ത്തകര്‍ നല്‍കിയ ഷാള്‍ എന്‍റെ മേല്‍ പുതപ്പിച്ചു. പിന്നെ എന്‍റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയി. പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോൾ ഒരു അത്യാവശ്യ വിഷയം പ്രിയങ്കജിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞതും കാറില്‍ കയറാന്‍ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയില്‍പ്പെടുത്തി.
വഴിയോരത്തു കാത്ത് നില്‍ക്കുന്ന പതിനായിരങ്ങളോട് സണ്‍റൂഫില്‍ നിന്നും കൈ വീശുമ്പോൾ എന്നോടും കൂടെ എഴുനേറ്റു നില്‍ക്കാന്‍ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാന്‍ സാരിയുടെ കാര്യം വീണ്ടും ഓര്‍മിപ്പിച്ചു. പ്രിയങ്കജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്റെ ഷാള്‍ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാല്‍ മതി എന്ന് പറഞ്ഞു. കുറച്ചു മണിക്കൂര്‍ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്നേഹവും സാന്ത്വനവും ഞാന്‍ അറിഞ്ഞു, അനുഭവിച്ചു. ഇന്ത്യക്കു വേണ്ടി ജീവന്‍ ബലികഴിച്ച രാജീവിന്റെ മകള്‍, ഇന്ദിരയുടെ കൊച്ചുമകള്‍.
എന്നെ പോലെ സാധാരണക്കാരിയായ ഒരു കുട്ടിക്ക് നല്‍കിയ പരിഗണന, സ്നേഹം, കരുതല്‍ എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകള്‍ സ്വപ്നമല്ല എന്ന് ഞാന്‍ എന്നെ ഇപ്പോഴും ബോധ്യപ്പെടുത്തുകയാണ്. ഈ പ്രസ്ഥാനം തകരില്ല ,ഈ പ്രസ്ഥാനം തളരില്ല. ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണ്. ഇത് പ്രിയങ്കയുടെയും രാഹുലിന്റെയും ലക്ഷകണക്കിന് സാധാരണക്കാരുടെയും പ്രസ്ഥാനമാണ്.