പത്തനംതിട്ട : ജില്ലയിൽ ലഹരിമരുന്നുകൾക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കുമെതിരായുള്ള പോലീസിന്റെ പരിശോധന തുടരുന്നു. ഇന്ന് വ്യാപകമായി നടത്തിയ റെയ്ഡിൽ ഇത്തരത്തിൽ നിരവധി പായ്ക്കറ്റ് ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. മൂന്നുപേർ അറസ്റ്റിലായി. ‘യോദ്ധാവ്’ ലഹരിമരുന്ന് വിരുദ്ധ പരിപാടിയുടെ ഭാഗമായി നടക്കുന്ന പരിശോധനയിൽ പന്തളം, ഏനാത്ത്, കോന്നി പോലീസ് സ്റ്റേഷനുകളിലാണ് ഇന്ന് ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തത്.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലാണ് റെയ്ഡുകൾ നടന്നുവരുന്നത്. പന്തളം പെരുമ്പുളീക്കൽ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന മയൂരി ഭവൻ വീട്ടിൽ ജയചന്ദ്രൻ (49), ഏനാത്ത് ഏഴാംമൈൽ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തിവരുന്ന കിണറുവിള കിഴക്കേതിൽ തങ്കപ്പൻ ആചാരിയുടെ മകൻ നടരാജൻ (63), കോന്നി അട്ടച്ചാക്കൽ സ്വദേശി തോട്ടത്തിൽ വീട്ടിൽ ജിജോ ജോണി (41) എന്നിവരാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്.
ജയചന്ദ്രന്റെയും നടരാജന്റെയും കടകളിൽ നിന്നും 32 വീതം പായ്ക്കറ്റും ജിജോ ജോണിയുടെ കയ്യിൽ നിന്നും 20 പായ്ക്കറ്റുമാണ് പിടിച്ചെടുത്തത്. ഈ സ്റ്റേഷനറി കടകളിൽ സ്ഥിരമായി ഇത്തരം ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതായി പരാതിയുണ്ട്. ജില്ലയിൽ പരിശോധന തുടർന്നുവരികയാണെന്നും കർശന നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഡാൻസാഫ് സംഘത്തിൽ എസ് ഐ അജി സാമൂവൽ, സി പി ഓമാരായ അഖിൽ, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്. പന്തളം എസ് ഐ ശ്രീജിത്ത്, കോന്നി എസ് ഐ സജു എബ്രഹാം, ഏനാത്ത് എസ് ഐ ഷാജികുമാർ എന്നിവരുടെ നേതൃത്വത്തിൽ അതത് പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും റെയ്ഡുകളിൽ പങ്കെടുത്തു.





























