ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രതിഷേധ ധര്‍ണയ്ക്കും പ്രകടനങ്ങള്‍ക്കും സമരത്തിനും വിലക്കേര്‍പ്പെടുത്തി. സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്‌ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈ.സി. മോദിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പ്രതിഷേധങ്ങള്‍ വിലക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ്. അഴിമതി, ഏകാധിപതി തുടങ്ങിയ നിരവധി വാക്കുകള്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെയാണ് പ്രതിഷേധങ്ങൾ വിലക്കിയ പുതിയ നടപടി.
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത് മുമ്പ് പ്രതിപക്ഷം സഭയ്ക്ക് മുമ്പില്‍ ധര്‍ണ നടത്താറുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പടികളില്‍ ഇരുന്നോ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ ആണ് പതിവായി പ്രതിഷേധ പ്രകടനങ്ങൾ നടത്താറുള്ളത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വര്‍ഷകാല സമ്മേളന കാലത്ത് പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങളൊന്നും നടന്നേക്കില്ല. അതേസമയം ലോക്‌സഭ സെക്രട്ടറിയേറ്റന്റെ നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പാണ് വാക്കുകള്‍ വിലക്കിയ വിഷയത്തില്‍ പ്രകടിപ്പിച്ചത്.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്‌സഭ സ്‌പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.