തിരുവനന്തപുരം: കെട്ടിട നികുതി (പ്രോപ്പര്‍ട്ടി ടാക്‌സ്) ഓരോ വര്‍ഷവും 5 ശതമാനം വീതം വര്‍ധിക്കും. നികുതി അടയ്ക്കാതിരുന്നാല്‍ ചുമത്തുന്ന പിഴത്തുക ഒരു ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കിയും ധനബില്‍, രണ്ട് രൂപ ഇന്ധന സെസ്, മദ്യ സെസ് തുടങ്ങി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ധനയെല്ലാം ഈയാഴ്ച നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലില്‍ ഉള്‍പ്പെടുത്തി. കെട്ടിട നികുതി ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുനര്‍നിര്‍ണയിക്കും. ഓരോ വര്‍ഷവും തലേ വര്‍ഷത്തെ നികുതിക്കു മേലാണ് അഞ്ച് ശതമാനം വര്‍ധന വരുത്തുക. കെട്ടിടത്തിനു മേല്‍ക്കൂരയുണ്ടെങ്കില്‍ ആ ഭാഗത്തെ പരിശോധനയ്ക്കു ശേഷം നികുതിയില്‍ നിന്ന് ഒഴിവാക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്യാം.
കെട്ടിട നികുതി തറ വിസ്തീര്‍ണത്തിന്റെയോ ഭൂമി ന്യായവിലയുടെയോ അടിസ്ഥാനത്തില്‍ നിശ്ചയിക്കാമെന്നും ബില്ലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതനുസരിച്ചു ഭാവിയില്‍ കെട്ടിട നികുതി നിര്‍ണയ രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനാകും. വില്‍പന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും വില്‍ക്കുകയാണെങ്കില്‍ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നല്‍കണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കി. 3 മാസത്തിനും 6 മാസത്തിനും ഇടയ്ക്കു വിറ്റാല്‍ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നല്‍കണമെന്നതും നീക്കി. പകരം മറ്റെല്ലാ ഇടപാടുകള്‍ക്കുമെന്ന പോലെ 8% സ്റ്റാംപ് ഡ്യൂട്ടി നല്‍കിയാല്‍ മതിയാകും. ഫ്‌ളാറ്റുകളും അപ്പാര്‍ട്‌മെന്റുകളും നിര്‍മ്മിച്ച് 6 മാസത്തിനകം മറ്റൊരാള്‍ക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5 ശതമാനത്തില്‍ നിന്ന് 7 ശതമാനമാക്കി വര്‍ധിപ്പിച്ചു കഴിഞ്ഞയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങളെയും വായനശാലകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് അല്ലാതെയുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇവയ്ക്കു കീഴിലെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കും നല്‍കിയിരുന്ന ഇളവ് എടുത്തു കളഞ്ഞു. 30 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്ന ബിപിഎല്‍ കുടുംബത്തിന് ഇപ്പോള്‍ കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തില്‍പ്പെട്ട ഉടമയ്ക്കും ഇനി ഈ ഇളവു ലഭിക്കുമെന്നു ധനബില്ലിലുണ്ട്. ഏപ്രില്‍ 1 മുതലാണ് ഈ മാറ്റങ്ങള്‍ നടപ്പാകുക.





























