തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ രണ്ടാഴ്ചക്കാലമായി കുടിവെള്ള വിതരണം താറുമാറായതോടെ വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം ശക്തം. പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, ഉള്ളൂർ മേഖലകളിൽ പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങൾ സമരവുമായി തെരുവിലിറങ്ങി. 14 ദിവസക്കാലമായി ആക്കുളം മേഖലയിലേക്ക് വെള്ളമെത്തിയിട്ടില്ലെന്നും കിടപ്പ് രോഗികളടക്കം ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സബ് ഡിവിഷണൽ ഓഫീസിന് മുന്നിൽ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതീകാത്മകമായി പൈപ്പും കുടവും സ്ഥാപിച്ച് റോഡിൽ നിന്നും കുളിച്ചുമാണ് പ്രതിഷേധം. ബിജെപി പ്രവർത്തകരും കൗൺസിലർമാരും പ്രതിഷേധത്തിന് പിന്തുണയുമായെത്തി.
വിഷയത്തിൽ കോർപ്പറേഷന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും വാട്ടർ അതോറിറ്റിയാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും മേയർ വി.വി രാജേഷ് പ്രതികരിച്ചു. വിഷയം പലതവണ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ നടപടിയുണ്ടാകുമെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും ടാങ്കറിൽ സൗജന്യമായി വെള്ളമെത്തിക്കാൻ കഴിയുന്നിടത്തെല്ലാം കോർപ്പറേഷൻ വെള്ളമെത്തിക്കുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി ഇന്ന് രാത്രിയോടെ പ്രശ്നം പരിഹരിച്ച് നാളെ വെള്ളമെത്തിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ജനങ്ങൾ പിന്മാറിയത്.






























