തിരുവനന്തപുരം: കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷനേടാന്‍ പൊരുതുകയാണ് രാജ്യം മുഴുവനും. കര്‍ശന നടപടികള്‍ കൊണ്ടുവന്നും മുന്നറിയിപ്പുകള്‍ നല്‍കിയും സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെതിരേ പൊരുതുമ്പോഴാണ് ചിലസാഹചര്യങ്ങളില്‍ അവ ഇല്ലാതാക്കുന്ന തരത്തിലുള്ള വേറിട്ട ഉത്തരവുകള്‍ ഇറക്കുന്നത്.
വനിതശിശുക്ഷേമ വകുപ്പിന്റെ 45ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം വൈകിട്ട് സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളിലും അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളക്ക്/ചെരാത്/മെഴുകുതിരി തെളിയിക്കാന്‍ വനിതശിശുക്ഷേമ വകുപ്പ് നിര്‍ദേശം നല്‍കികൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. ഈ പരിപാടിക്ക് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. പരിപാടിയുടെ മേല്‍നോട്ട ചുമതലകള്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍/സിഡിപിഒമാര്‍ക്കാണ്. പരിപാടി സമയബന്ധിതമായി സംഘടിപ്പിക്കുന്നതായി ഉറപ്പുവരുത്തി ഫോട്ടോകള്‍ സഹിതം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു.ഇതോടൊപ്പം അങ്കണവാടി ഗുണഭോക്താക്കളുടെ വീടുകളിലും ദീപം തെളിയിക്കാന്‍ നിര്‍ദേശമുണ്ട്.
പൊതുപരിപാടികളില്‍ 5 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ തന്നെയാണ് ഇത്തരം ഉത്തരവും നിലനില്‍ക്കുന്നത്.
കൊവിഡ് കേസുകളില്‍ ഇന്നലെയും റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശമുള്ളത്.
നിര്‍ബന്ധമായും പരിപാടികള്‍ അങ്കണവാടികളില്‍ നടത്തിയിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മാത്രമേ പരാമര്‍ശമുള്ളു. കണ്ടെയ്ന്‍മെന്റ് സോണുകളെ ഒഴിവാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളൊന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നില്ല. കൊവിഡ് സാഹചര്യത്തില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് പലഅങ്കണവാടി ജീവനക്കാരും.
വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍,തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുമ്പോള്‍ തന്നെ അഞ്ചില്‍ കൂടുതല്‍ പേരാവുകയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയുമാണ്. പലസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ കൂട്ടം കൂടുമ്പോള്‍ രോഗം വരാനുള്ള സാധ്യത ഉണ്ടാകുമെന്നും അതുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ ഉത്തരവ് പ്രകാരം പരിപാടി സംഘടിപ്പിക്കുന്നതില്‍ പ്രയാസമുണ്ടെന്നും അങ്കണവാടി ജീവനക്കാര്‍ പറയുന്നു.
































