ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത് ആശങ്കയിലാകുന്നു. ഈ വർഷം തദ്ദേശീയരായ രണ്ടു പേർക്കാണ് ഇടുക്കിയിൽ മലമ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തു നിന്നും തുടച്ചു നീക്കിയ മലമ്പനിയാണ് വീണ്ടും ഇടുക്കിയിൽ വർധിച്ചു കൊണ്ടിരിക്കുന്നത്. ഝാർഖണ്ഡിൽ നിന്നും ഇടുക്കിയിലെ തോട്ടം മേഖലയിൽ പണിക്കെത്തുന്ന അതിഥി തൊഴിലാളികളാണ് മലമ്പനി സ്ഥിരീകരിച്ചവരിൽ എൺപത് ശമാനത്തിലധികവും. സിംഗ്ബും ഗോഡ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലും.കഴിഞ്ഞ ദിവസം കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനിക്കൊപ്പം താമസിച്ചിരുന്നയാൾക്കും മലമ്പനി സ്ഥിരീകരിച്ചിരുന്നു.
ഇയാൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു വയസ്സുകാരി ഉൾപ്പെടെ എട്ടു പേർക്കാണ് കാഞ്ചിയാറിൽ മാത്രം രോഗബാധയുള്ളത്. രോഗം കണ്ടെത്തിയ ഭാഗത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവർ ചികിത്സ പൂർത്തിയാക്കാതെ വിവരം മറച്ചു വച്ച് മറ്റ് തോട്ടങ്ങളിലേക്ക് കടക്കുന്നത് കൂടുതൽ പേർക്ക് രോഗം പകരാനിടയാക്കും.ഈ വർഷം ഇതുവരെ 310 പേർക്കാണ് മലമ്പനി പിടിപെട്ടത്. കഴിഞ്ഞ വർഷം നാനൂറു പേരായിരുന്നു. മൂന്നാർ, ദേവികുളം പഞ്ചായത്തുകളിലും രോഗകളുടെ എണ്ണം കൂടുതലാണ്.
തദ്ദേശീയർ രോഗം ബാധിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഝാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികളുടെ ഇരട്ടിയായിട്ടുണ്ട്. കൃത്യമായ എണ്ണവും വിവരങ്ങളും നൽകാൻ തോട്ടമുടമകളും ഏജൻറുമാരും തയ്യാറാകാത്തതും ആരോഗ്യവകുപ്പിന് തവേദനയാകുന്നുണ്ട്. ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിന് കത്ത് നൽകും. തൊഴിൽ വകുപ്പിൻറെ കയ്യിലും കണക്കില്ല. പൂപ്പാറ, കട്ടപ്പന എന്നിവിടങ്ങളിൽ ആഴ്ച തോറും നൂറുകണക്കിന് തൊഴിലാളികളാണിപ്പോഴെത്തുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ആരോഗ്യ വകുപ്പിൻറെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാക്കുന്നുണ്ട്.





























