വിഴിഞ്ഞം : വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം ശക്തം. സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് എത്തിച്ചു. ബാരിക്കേഡ് മറികടന്ന് സമരക്കാർ അകത്തേക്ക് കയറി. ഇത് തടയാന്‍ ശ്രമിച്ച പോലീസുമായി ഉന്തും തള്ളുമുണ്ടായി. അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. പോലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ തന്നെ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വിഴിഞ്ഞം സമരത്തിൽ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികളിലാണ് കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്. എന്നാല്‍ സമരം ചെയ്യരുത് എന്ന് കോടതി പറഞ്ഞില്ലെന്നും അന്തിമ വിധിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് തീരദേശം സാക്ഷ്യം വഹിച്ചത്. ആദ്യം സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നുവെങ്കിൽ ഇപ്പോൾ തീരപ്രദേശം കേന്ദ്രീകരിച്ച്. നിര്‍മാണം പാതി വഴിയിലെത്തുമ്പോഴേക്കും വന്‍തോതിലുള്ള പരിസ്ഥിതി നാശം സംഭവിച്ചുകഴിഞ്ഞു. ആദിവാസികള്‍ക്കോ ദലിതര്‍ക്കോ കിട്ടുന്ന പരിഗണന പോലും മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തില്‍ കിട്ടുന്നില്ല.
കേരളത്തിന്‍റെ പൊതുസമൂഹം മാറ്റിനിര്‍ത്തിയിട്ടുള്ള ഈ മനുഷ്യര്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. അവരുടെ ഉപജീവനം, ഭൂമി, നിലനില്‍പ് ഇതെല്ലാം നോക്കിയാല്‍ കടല്‍ പോലും അവര്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ആരും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല.
വിഴിഞ്ഞം പദ്ധതിക്കെതിരായി പ്രചാരണം നടത്തിയാണ് പിണറായി അധികാരത്തില്‍ വരുന്നത്. അധികാരത്തില്‍ വന്ന് അധികം വൈകാതെ അദാനിയെ വിളിച്ചുവരുത്തി അദാനിക്കുമുന്നില്‍ വെച്ച് പദ്ധതി ഒപ്പിടുകയാണ് ചെയ്തത്. അദാനിയുടെ നിബന്ധനകള്‍ എല്ലാം അനുസരിച്ച്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വിഴിഞ്ഞം പദ്ധതി തുടങ്ങിവെച്ചത്.
വിഴിഞ്ഞം പദ്ധതി വന്നാല്‍ നിങ്ങള്‍ക്കൊരു പാട് വികസനം വരും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കിട്ടും. നിങ്ങള്‍ക്ക് കടലില്‍ പോകാന്‍ പറ്റിയില്ലെങ്കിലും വേറെ ജോലി കിട്ടും വിഴിഞ്ഞം പദ്ധതിയില്‍. നാലഞ്ചു കൊല്ലമായില്ലേ വിഴിഞ്ഞം പദ്ധതി തുടങ്ങിയിട്ട് ഒരു പണി ആര്‍ക്കെങ്കിലും കൊടുത്തോ? മറുവശത്ത് തീരം ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുകയാണ്.
വിഴിഞ്ഞത്തിനടുത്ത് ആഴക്കടലിലേക്കാണ് കര തള്ളി നില്‍ക്കുന്നത്. തൊട്ടടുത്ത് കോവളത്തെ ചേതോഹരമാക്കുന്നതും ഈ മുനമ്പാണ്. എന്നാലിതിനെ ചിറകെട്ടാന്‍ നോക്കുന്നത് ചില്ലറ പ്രത്യാഘാതമല്ല ഉണ്ടാക്കുകയെന്നാണ് ഭൗമ ശാസ്ത്രഞ്ജന്‍ കെ.വി തോമസ് പോലും പ്രതികരിക്കുകയുണ്ടായി. വലിയ പ്രശന്ങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന പരിസ്ഥിതി ആഘാത പഠനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി കിട്ടിയത്.
എന്നാല്‍ ഇത്തരം പഠനങ്ങള്‍ അത് ഏല്‍പ്പിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും വിധമാണ് സാധാരണ ചെയ്യാറുള്ളത്. ഈ ആഘാത പഠനത്തില്‍ ധാരാളം അപാകതകള്‍ ഉള്ളതായാണ് 2015-ല്‍ ചൂണ്ടി കാട്ടിയിരുന്നത്. ഒരു പുനര്‍പഠനം അനിവാര്യമാണ് അദ്ദേഹംപ്രതികരിക്കുകയുണ്ടായി.
തീരആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് തീരദേശവാസികള്‍. തീരശോഷണം സംഭവിക്കുമ്പോള്‍ അവരെ മാറ്റി പാര്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പുനര്‍ഗേഹം പോലുള്ള പദ്ധതികള്‍ മാത്രം പോരാ. തീരപോഷണം നടത്തിയും ജൈവകവചം ഒരുക്കിയും അവരെ ആ ആവാസ വ്യവസ്ഥയില്‍ നിലനിറുത്താനുള്ള പരമാവധി പരിശ്രമവും ആലോചനയും നടത്തണം. കാരണം കേരളതീരത്ത് 2100-ല്‍ പ്രവചിക്കുന്നത് വളരെയധികം അതായത് 7 സെന്റിമീറ്റര്‍ വരെ കടല്‍ ഉയരുമെന്നുള്ളതാണ്. അത്രയും വന്നില്ലെങ്കില്‍ പോലും 3 സെന്റിമീറ്റര്‍ കടല്‍ ഉയര്‍ന്നാല്‍ പോലും കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ സ്ഥിതി വല്ലാതെ രൂക്ഷമാകും.