തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഏതെല്ലാം പരാതികളിൽ കേസെടുക്കണമെന്ന കാര്യത്തിൽ ക്രൈം ബ്രാഞ്ച് ഇന്ന് തീരുമാനമെടുക്കും. വൈകാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. തിങ്കളാഴ്ച മുതൽ പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഇതിനുശേഷമായിരിക്കും രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് കത്ത് നൽകുക. അതേസമയം, അന്വേഷണവുമായി സഹകരിക്കണമോയെന്നതിൽ പിഎസ്‌സി ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. തിങ്കളാഴ്ച ചേരുന്ന പിഎസ്‌സി യോഗം നിർണായകമായേക്കുമെന്നാണ് വിവരം. പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുന്നതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്.
എന്നാൽ പരീക്ഷകളിൽ വ്യാപകമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ എതിർത്താൽ അത് വ്യാപക വിമർശനത്തിനിടയാക്കുമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. അന്വേഷണത്തിന്റെ കാര്യത്തിൽ പിഎസ്‌സി നിയമോപദേശവും നേടിയിട്ടുണ്ട്. പിഎസ്‌സി രേഖകൾ നൽകാൻ തയ്യാറായില്ലെങ്കിൽ ക്രൈംബ്രാഞ്ച് നിയമ നടപടികളിലേക്ക് കടക്കാനും ആലോചിക്കുന്നുണ്ട്.





























