തിരുവനന്തപുരം : പി.എസ്.സി. നടത്തിയ വിവിധ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന പരാതികൾ കൂടുതലായി സർക്കാരിന് ലഭിച്ച പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്താൻ വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കും. വിജിലൻസ് ഡയറക്ടർ ഡി.ജി.പി. മനോജ് എബ്രഹാമിന് മേൽനോട്ടച്ചുമതല നൽകി പ്രത്യേകാന്വേഷണസംഘത്തെ നിയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. പി.എസ്.സി. ഭരണഘടനാ സ്ഥാപനമായതിനാൽ വിജിലൻസ് അന്വേഷണത്തിന് നിയമപരമായ തടസ്സമുണ്ടോയെന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് നിയമോപദേശം തേടിയിരുന്നു.
ഭരണഘടനാ സ്ഥാപനമാണെങ്കിലും അവിടെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തുന്നതിന് എന്തെങ്കിലുംതരത്തിലുള്ള സംരക്ഷണമില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്. കുറ്റകൃത്യം കണ്ടെത്തി പ്രോസിക്യൂഷന് അനുമതി നൽകേണ്ട സാഹചര്യംവന്നാൽ മാത്രമാണ് ഇക്കാര്യം സർക്കാരിനു മുൻപാകെ വരുക. നിലവിൽ സർക്കാരിന് ലഭിച്ച പരാതികളിൽ ചെയർമാന്റെയോ, ഏതെങ്കിലും അംഗത്തിന്റെയോ പേര് പറഞ്ഞുള്ള ആരോപണമില്ല. പരീക്ഷയടക്കമുള്ള തിരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേട് നടന്നെന്ന് കരുതാനുള്ള സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെക്കുറിച്ച് പോലീസിന് അന്വേഷിക്കാം. ഒട്ടേറെ നിയമനങ്ങളെക്കുറിച്ച് പരാതി ഉയരുന്നതിനാൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇനിയും പരാതി ഉള്ളവർക്കും അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാം. തിങ്കളാഴ്ച ചേർന്ന പി.എസ്.സി. യോഗം ആഭ്യന്തര അന്വേഷണ ചുമതല പരീക്ഷാ കൺട്രോളറിൽ നിന്നുമാറ്റി കമ്മിഷനിൽ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കമ്മിഷനിൽ എത്തിയ അദേഹം ചുമതലയേറ്റിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. സർക്കാർ രൂപവത്കരിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽ അദ്ദേഹത്തെയും ഉൾപ്പെടുത്താനാണ് സാധ്യത.






























