പത്തനംതിട്ട : സില്‍വര്‍ലൈന്‍ കടന്നു പോകാത്ത ജില്ലയായി പത്തനംതിട്ടയെ എഴുതിച്ചേര്‍ത്തു. ഇന്ന് പിഎസ് സി നടത്തിയ പത്താം തരം യോഗ്യത പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടത്തിലെ ചോദ്യപ്പേപ്പറിലാണ് സില്‍വര്‍ലൈന്‍ സംബന്ധിയായ ചോദ്യം ഉദ്യോഗാർത്ഥികളെ കുഴച്ചത്. ചോദ്യാവലിയില്‍ അഞ്ചാമതായി വന്ന ചോദ്യമാണ് വിദ്യാര്‍ഥികളില്‍ വട്ടടിപ്പിച്ചത്. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത ജില്ല: എതെന്നതായിരുന്നു ചോദ്യം. ഉത്തരമായി നല്‍കിയിരുന്നത് എ-കോഴിക്കോട്, ബി-തൃശൂര്‍, സി-പത്തനംതിട്ട, ഡി-കോട്ടയം എന്നിവയാണ്.
ഈ നാലു ജില്ലകളും പദ്ധതിയുടെ കീഴില്‍ വരുന്നുണ്ട്. ചോദ്യകര്‍ത്താവ് സില്‍വര്‍ലൈന്‍ മാപ്പ് നോക്കിയാകും ചോദ്യം തയാറാക്കിയത് എന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. മാപ്പിനുള്ളില്‍ മറ്റ് മൂന്നു ജില്ലകളുടെയും ആസ്ഥാനത്തിന്റെ പേര് എഴുതിയിടത്തു കൂടിയാണ് സില്‍വര്‍ലൈന്‍ സൂചിപ്പിക്കുന്ന ചുവന്ന വര കടന്നു പോകുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം തിരുവല്ല എന്ന് എഴുതിയിടത്തു കൂടി ചുവന്ന വര കടന്നു പോകുന്നു. പത്തനംതിട്ട ശരിയുത്തരം എന്ന തരത്തിലാണ് ചോദ്യം ഇട്ടിരിക്കുന്നത് എന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
പക്ഷേ, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍, കുന്നന്താനം പഞ്ചായത്തുകളിലൂടെയാണ് ലൈന്‍ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത് എന്ന കാര്യം മാത്രം ചോദ്യകര്‍ത്താവ് അറിഞ്ഞില്ല. കേരള പി.എസ്.സി പത്താം ലെവല്‍ പ്രാഥമിക പരീക്ഷയുടെ ആദ്യ ഘട്ടം ഫെബ്രുവരി 20ന് നടന്നു. നാലു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ഇന്ന് എല്ലാ ജില്ലകളിലും ഉണ്ടായിരുന്നത്. പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതല്‍ 3.15 വരെയായിരുന്നു. പത്താം ക്ലാസ് യോഗ്യതയായി വരുന്ന തസ്തികളായ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ഉള്‍പ്പടെയുള്ളവയിലേക്കും എല്‍.ജി.എസ് എന്നിവയിലേക്ക് അപേക്ഷിച്ചവര്‍ക്കുമായാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഇതില്‍ യോഗ്യത നേടിയാല്‍ മാത്രമെ പ്രധാന പരീക്ഷ എഴുതാന്‍ കഴിയൂ.