പത്തനംതിട്ട : ഒൻപതും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ റോഡിലുപേക്ഷിച്ചിട്ട് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം തോപ്പിൽ വീട്ടിൽ ബീന (38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മക്കളായ അദ്വൈതിനെയും ആദിയേയും മലയാലപ്പുഴയിലുള്ള ബന്ധുവീട്ടിന് സമീപം റോഡിലുപേക്ഷിച്ചിട്ട് കാമുകനായ രതീഷിനൊപ്പം ഡിസംബര്‍ 14 നാണ് ബീന കാമുകനൊപ്പം നാടുവിട്ടത്. ചെന്നൈ, രാമേശ്വരം, തേനി, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയിട്ട് തിരികെ നാട്ടിലെത്തി കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രഹസ്യമായി കഴിയവേയാണ് ഇരുവരും പോലീസ് പിടിയിലായത്. സിം കാർഡ് മാറി മാറി ഉപയോഗിച്ചായിരുന്നു ഇവരുടെ സഞ്ചാരം. ബീനയുടെ ഭർത്താവ് മുമ്പ് ഗൾഫിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ബീന അട്ടക്കുളങ്ങര സബ് ജയിലിലും രതീഷ് കൊട്ടാരക്കര ജയിലിലുമാണ്. തലച്ചിറയിൽ ഹോട്ടൽ നടത്തുന്ന രതീഷ് രണ്ടു തവണ വിവാഹിതനും നിരവധി കേസ്സുകളിലെ പ്രതിയുമാണ്. പത്തനംതിട്ട ഡി.വൈ.എസ്.പി.കെ സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ എസ്.എച്ച്.ഒ ജി.സുനിൽ, എസ്.ഐമാരായ സുരേഷ്, ജോൺസൺ, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.