കോഴിക്കോട് : പി. കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരേ പരോക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം പുറത്തുനില്‍ക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവരെന്നും കെ.എം ഷാജി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് പ്രതിനിധികള്‍ക്ക് നാദാപുരം കുമ്മങ്കോട് ഒരുക്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അധികാരമില്ലെങ്കില്‍ നില്‍ക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്‍റെത്.
അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങള്‍ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് നിർവ്വഹിക്കേണ്ടത്,’ കെ. എം ഷാജി പറഞ്ഞു. എം.പി സ്ഥാനം രാജിവെച്ച് പി. കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണണെമെന്ന് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.