ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക പ്രശ്നം പരിഹരിക്കാനുള്ള ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭ പാസാക്കി. നീറ്റ് ചോദ്യക്കടലാസ് ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുന്നതിനിടെ ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്. പിന്നാലെ സഭ പിരിഞ്ഞു. മേഖലയെ ശക്തിപ്പെടുത്താനും പണമിടപാട് സംവിധാനം കാര്യക്ഷമമാക്കാനും ഭരണസംവിധാനം ആധുനീകരിക്കാനുമാണ് ഭേദഗതികളെന്ന് എം.എസ്.എം.ഇ. മന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു. ഭരണഘടനാ തത്ത്വങ്ങളും വ്യവസായ താത്പര്യങ്ങളും സംരക്ഷിച്ച് എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചെന്നും അവർ പ്രതിഷേധം തുടർന്നതിൽ അദ്ഭുതമുണ്ടെന്നും മന്ത്രി പറഞ്ഞു. എം.എസ്.എം.ഇ. മേഖല രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണെന്നും ഉത്പാദനത്തിലും കയറ്റുമതിയിലും ഈ മേഖലയുടെ സംഭാവന നിർണായകമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ സ്വന്തം പാർട്ടി അവതരിപ്പിച്ച ഭേദഗതികൾക്കുപോലും പിന്തുണ നൽകിയില്ലെന്ന് ബിൽ പാസായതിനുപിന്നാലെ സഭാനേതാവ് ജെ.പി. നഡ്ഡ, ഉപാധ്യക്ഷൻ ഹരിവംശിനോട് പറഞ്ഞു.




























