തിരുവനന്തപുരം : പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ കേരളീയ സമൂഹം ഒന്നിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ടി. അജികുമാർ. ജോയിൻ്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (ഇളങ്കാവ് ആഡിറ്റോറിയം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്രവും സംയോജിതവും ചെലവ് കുറഞ്ഞതുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് മാതൃകാപരമായ ഇടപെടൽ നടത്തുന്ന കേരളമാണ് ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സാ സൗകര്യം സാധാരണക്കാർക്ക് നൽകുന്ന സംസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളുടെയും താലൂക്ക് – ജില്ലാ ആശുപത്രികളുടെയും, മെഡിക്കൽ കോളേജുകളുടെയും നവീകരണം സാധ്യമാക്കി ആധുനികവും രോഗീസൗഹൃദവുമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് സമ്മേളനം വിലയിരുത്തി. സർക്കാർ രൂപീകരിച്ച ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കി ജീവനക്കാർക്ക് പുതുക്കിയ ശമ്പള പരിഷ്കരണം അനുഭവവേദ്യമാക്കണമെന്നും, നിലവിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സംരക്ഷിത പെൻഷൻ പദ്ധതിയിലെ ജീവനക്കാരുടെ ആശങ്കകൾ അകറ്റണമെന്നും ജോയിൻ്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
മേഖലാ കമ്മിറ്റി പ്രസിഡൻ്റ് അനിതകുമാരി. ആർ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി ബിനുകുമാർ സി.പി പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ ബിനു വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം ആർ സരിത, നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് സി.രാജീവ്, ജില്ലാ കമ്മിറ്റി അംഗം വൈ.ഷൈൻദാസ്, നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡൻ്റ് എൻ.റസിയ എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജ് മേഖലാ കമ്മിറ്റി ഭാരവാഹികളായ അനിത രക്തസാക്ഷി പ്രമേയവും, വിനീഷ് അനുശോചന പ്രമേയവും, ഗിരിജാഞ്ജലി നന്ദി പ്രമേയവും അവതരിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ മെഡിക്കൽ കോളേജ് മേഖലാ കമ്മിറ്റി ഭാരവാഹികളായി അനിതകുമാരി.ആർ (പ്രസിഡൻ്റ്), ഷൈൻ ടി.എസ് (വൈസ് പ്രസിഡൻ്റ്), ബിനുകുമാർ സി.പി (സെക്രട്ടറി), സുരേഷ്.ഇ (ജോയിൻ്റ് സെക്രട്ടറി), ഗിരിജാഞ്ജലി (ട്രഷറർ) എന്നിവരെയും മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി ശോഭന (പ്രസിഡൻ്റ്), വിനോദിനി(സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.































