കോഴിക്കോട് : പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റെസ്റ് ഹൗസ് ബുക്കിംഗിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷണത്തിനും താമസസൗകര്യങ്ങൾക്കുമായി എല്ലാ റെസ്റ് ഹൗസുകളും ജനങ്ങൾക്ക് കൂടി ഉപയോഗിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ 154 റെസ്റ് ഹൗസുകളും നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട് അതിന്റെ ഭാഗമായി റെസ്റ് ഹൗസുകൾ ക്ലീൻ ക്യാമ്പസുകളാക്കാൻ തീരുമാനിച്ചതായും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു. നിലവിലുണ്ടായിരുന്ന നിയന്ത്രണം ഇന്ന് മുതൽ നീക്കാനാണ് ജില്ലാ ഭരണകൂടത്തിൻറെ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൾച്ചറൽ ബീച്ചിലും പ്രധാന ബീച്ചിലും രാത്രി എട്ട് വരെയാണ് പ്രവേശന സമയം.
ജില്ലയിൽ കാപ്പാട് ഉൾപ്പെടെയുള്ള ബീച്ചുകളും വിനോദകേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊടുത്തപ്പോഴും കോഴിക്കോട് ബീച്ചിൽ കടുത്ത നിയന്ത്രണം തുടരുകയായിരുന്നു. അതേസമയം കഴിഞ്ഞ ജൂലൈയിലാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് നാട്ടുകാർക്ക് തുറന്നുകൊടുത്തത്. സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.