കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റോഡ് വിഭാഗം കടുത്തുരുത്തി സബ്ഡിവിഷൻ പരിധിയിലെ അനധികൃത റോഡ് കൈയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാർ ഭരണാനുമതി ലഭിച്ചിട്ടും ഒഴിപ്പിക്കാൻ സാധിക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. 2023 മെയ് മാസത്തിൽ നടന്ന താലൂക്ക് തല അദാലത്തായ കരുതലും കൈതാങ്ങും അതിനു ശേഷം നടന്ന നവകേരള സദസ്സ് നിയോജക മണ്ഡലതല അദാലത്തും തിരുമാനിച്ച നടപടികൾ വൈകുന്നതിന് എതിരെ പ്രദേശിക മാധ്യമ പ്രവർത്തകനായ ബെയ്ലോൺ എബ്രാഹാം 2024 മെയ് മാസത്തിൽ നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ടിലാണ് പൊതുമരാമത്ത് വകുപ്പ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
സർക്കാർ ഒരു ലക്ഷം രൂപയാണ് കൈയ്യേറ്റം ഒഴിപ്പിക്കാൻ അനുവദിച്ചത് എന്നും അഞ്ച് തവണ ടെൻഡർ ക്ഷണിച്ചു ആരും എത്തിയില്ല എന്നും രേഖാമൂലം കേരള മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ട് പകർപ്പ് പരാതിക്കാരന് ലഭിച്ചപ്പോൾ ആണ് പൊതുമരാമത്ത് വകുപ്പ് കൈയ്യേറ്റം ഒഴിപ്പിക്കാൻ നടത്തുന്ന നടപടികൾ പുറത്ത് വരുന്നത്. കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് പലതവണ വിവിധ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗങ്ങളും സർക്കാരിന് പ്രമേയം പാസാക്കി അപേക്ഷ സമർപ്പിച്ചിട്ടും തുടർനടപടികൾ വൈകുന്നതിന് കാരണം ഇപ്പോഴാണ് ജനം അറിയുന്നത്.





























