പൊടിയാടി : കടയ്ക്കുമുന്നിൽക്കിടന്നു കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമയെ തിരികെയേൽപ്പിച്ച് പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപം മാടക്കട നടത്തുന്ന നിരണം വടക്കുംഭാഗം കിഴക്കുംമുറിയിൽ വീട്ടിൽ വി.ജെ. ചാക്കോ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് മാന്നാർ കുരട്ടിക്കാട് സ്വദേശി നിഹാലിന്റെ 12,220 രൂപയും ആധാറും ലൈസൻസും മറ്റുരേഖകളും അടങ്ങുന്ന പഴ്‌സ് ചാക്കോയ്ക്ക് ലഭിച്ചത്. ഒരുമണിക്കൂറോളം ഉടമയെത്തുന്നതും കാത്തിരുന്നു. ആരെയും കാണാതെവന്നതോടെ വീട്ടിലെത്തി മകൾ അനിതയെ ഏൽപ്പിച്ചു.
തുടർന്ന് ആധാർ കാർഡിൽനിന്ന് ലഭിച്ച അഡ്രസിന്റെ അടിസ്ഥാനത്തിൽ അനിത കുരട്ടിക്കാടുള്ള സുഹൃത്തിന് വിവരങ്ങൾ കൈമാറി. ഈ വിവരങ്ങൾ സുഹൃത്ത് മാന്നാറിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. രാത്രിയോടെ നിഹാലിന്റെ വിളിയെത്തി. തുടർന്ന് വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെത്തി പേഴ്‌സ് കൈമാറി. പുളിക്കീഴിലുള്ള സ്വകാര്യ കോളേജിൽ ഡിഗ്രി വിദ്യാർഥിയായ നിഹാൽ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുംവഴി പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് പേഴ്‌സ് റോഡിൽ വീഴുകയായിരുന്നു.





























