പത്തനംതിട്ട : ആറുവർഷമായിട്ടും കല്ലറക്കടവ് പാമ്പൂരിപ്പാറയിലെ ജലശുദ്ധീകരണപ്ലാന്റ് പ്രവർത്തനരഹിതം. ഉദ്ഘാടനത്തിനുശേഷം ഒരാഴ്ച മാത്രമാണ് യൂണിറ്റ് പ്രവർത്തിച്ചത്. 18.77 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പ്ലാന്റ് 2019 മാർച്ചിലാണ് പ്രവർത്തനം ആരംഭിച്ചത്. 10 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് യൂണിറ്റ് സ്ഥാപിച്ചത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി 10 വർഷം പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതല വനിതാ വികസന കോർപ്പറേഷനായിരുന്നു. നഗരസഭ വനിതാ വികസന കോർപ്പറേഷനുമായി കരാറിലേർപ്പെട്ടു. ഇതിന്റെ ഭാഗമായി ശുദ്ധജല വിതരണ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ അംഗങ്ങളായ നാല് വനിതകൾ അടങ്ങുന്ന ഗ്രൂപ്പിനെ നിയോഗിച്ചു. ഇവർ ബാങ്കിൽനിന്ന് വായ്പയെടുക്കുകയും ചെയ്തു.’
ഉപകരണങ്ങൾ കേടുവന്നതോടെ ഒരാഴ്ചകൊണ്ട് പ്രവർത്തനം അവസാനിച്ചു. 2023-ൽ വനിതാവികസന കോർപറേഷന് നൽകാനുണ്ടായിരുന്ന തുകയിൽ ആറുലക്ഷം രൂപ തനത്ഫണ്ടിൽനിന്ന് നഗരസഭ കൈമാറി. പ്ലാന്റ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവൃത്തി പൂർത്തിയാക്കിയതായി കാണിച്ച് വനിതാ വികസന കോർപറേഷൻ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പ്ലാന്റ് പ്രവർത്തമാരംഭിച്ചില്ല. നിലവിൽ ഈ പദ്ധതിക്കായി 18,77,500 രൂപ നഗരസഭ ചെലവഴിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ യന്ത്രങ്ങൾ ഇപ്പോൾ കാടുകയറി നശിക്കുകയാണ്.





























