കോഴഞ്ചേരി : നിക്ഷേപം മടക്കിനല്കാതിരുന്നതിനെ തുടര്‍ന്ന് പുല്ലാട് ജി & ജി ഫൈനാന്‍സിയേഴ്സ് ഉടമകള്‍ക്കെതിരെ വെണ്മണിയിലെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതൊന്നും കേസാക്കിയില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തകരുമ്പോള്‍ പോലീസ് ഇരക്കൊപ്പം നില്‍ക്കാറില്ല, അവര്‍ തടിച്ചുകൊഴുത്ത പ്രതികള്‍ക്കൊപ്പം ആയിരിക്കും നിലകൊള്ളുക. ഇവിടെയും അതാണ് സംഭവിച്ചത്. ബഡ്സ് നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ് നിക്ഷേപകരെ പതപ്പിച്ചു വിട്ടു. പോലീസ് പറയുന്നത് വേദവാക്യം എന്നുകരുതി നിക്ഷേപകരും തിരികെ പോയി. സ്ഥാപനത്തിലെ ജീവനക്കാരില്‍ പലരുടെയും നിക്ഷേപം ജി & ജി ഫൈനാന്‍സിയേഴ്സില്‍ ഉണ്ടെന്നാണ് വിവരം. നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്യുവാന്‍ മാനേജ്മെന്റ് ജീവനക്കാരെ നിര്‍ബന്ധിച്ചിരുന്നു. ഇവരുടെ നിര്‍ബന്ധത്തിലാണ് പലരും ജി & ജി ഫൈനാന്‍സിയേഴ്സില്‍ വന്‍തുകകള്‍ നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപിച്ച പണം തിരികെ ചോദിക്കുമ്പോള്‍ ജീവനക്കാര്‍ കൈമലര്‍ത്തുകയാണ്.
ജി & ജി ഫൈനാന്‍സിയേഴ്സ് ഉടമ ഓമനക്കുട്ടന്‍ പറയുന്നത് കയ്യില്‍ പണമില്ലെന്നാണ്. എന്നാല്‍ നിക്ഷേപമായി ലഭിച്ച കോടികള്‍ എവിടേക്ക് ഒഴുക്കി എന്നകാര്യം ഇപ്പോഴും അജ്ഞാതമാണ്. ജീവനക്കാര്‍ പറഞ്ഞ അവധിക്കൊന്നും നിക്ഷേപകര്‍ക്ക് പണം നല്‍കിയില്ല. പിന്നീട് ഓമനക്കുട്ടന്‍ അവധി പറഞ്ഞെങ്കിലും ആ അവധിക്കും പണം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ നിക്ഷേപകര്‍ സംഘടിക്കുവാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ രണ്ടു യോഗങ്ങള്‍ തെള്ളിയൂര്‍ ഓഫീസില്‍ കൂടി. രണ്ടാമത് യോഗം ജനുവരി 13 ശനിയാഴ്ച രാവിലെയായിരുന്നു. അറുനൂറോളം നിക്ഷേപകര്‍ അവിടെ കൂടി. തന്റെ കയ്യില്‍ പണമില്ലെന്നും എല്ലാം പലിശയായി നല്‍കി തീര്‍ന്നെന്നും ഓമനക്കുട്ടന്‍ പറഞ്ഞു. കൂടാതെ എല്ലാവരും സഹകരിച്ചാല്‍ നിക്ഷേപത്തിന്റെ 1% പ്രതിമാസം നല്‍കാമെന്നും പലിശ നല്‍കില്ലെന്നും അറിയിച്ചു. അതായത് 100 മാസ തവണകള്‍. നിക്ഷേപകര്‍ ഇത് അംഗീകരിച്ചില്ല. പ്രതിമാസം 2% വീതം വേണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടതോടെ ഓമനക്കുട്ടനും മകനും ഇത് സമ്മതിച്ചു. ഇപ്പോള്‍ ഇവര്‍ പറയുന്നത് 1% മാത്രമേ നല്‍കുവാന്‍ കഴിയൂ എന്നാണ്. ഇതോടെ നിക്ഷേപകര്‍ വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. നിക്ഷേപകരുടെ യോഗം 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീണ്ടും കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
കയ്യില്‍ പണമില്ലെന്ന് ഓമനക്കുട്ടന്‍ പറയുമ്പോഴും ചിലരുടെയൊക്കെ നിക്ഷേപം മടക്കിനല്കിയെന്നാണ് വിവരം. ഇതില്‍ ചില ജീവനക്കാരുടെ പണവും ഉണ്ടെന്നാണ് സൂചന. ഇവരാണ് നിക്ഷേപകരെ ശാന്തരാക്കുന്നതും പ്രതിമാസം നിക്ഷേപത്തിന്റെ 1% വീതം വാങ്ങി ഒത്തുതീര്‍പ്പിന് പ്രേരിപ്പിക്കുന്നതും. പോലീസ്, കോടതി കേസുകളിലേക്ക് പോകാതെ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതും ഇവരില്‍ ചിലരാണ്. നിക്ഷേപകരുടെ യോഗത്തില്‍ കയറി തങ്ങള്‍ നിക്ഷേപകരുടെ ഒപ്പമാണെന്ന് വരുത്തിത്തീര്‍ത്ത് മാനേജ്മെന്റിനെ രക്ഷപെടുത്തുകയാണ് ഇവരുടെ ഉദ്ദേശം. പ്രതിമാസം നിക്ഷേപത്തിന്റെ 1% വീതം ലഭിച്ചാല്‍ 8 വര്‍ഷത്തിലധികം വേണം നിക്ഷേപിച്ച മുതല്‍ കിട്ടാന്‍. മക്കളുടെ വിവാഹം നടത്താനും ചികിത്സക്കും ഒക്കെയായി മാറ്റിവെച്ച പണമാണ് ഇങ്ങനെയായതെന്ന് നിക്ഷേപകര്‍ പറയുന്നു.
നിലവില്‍ 100 കോടി രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുവാന്‍ കഴിയൂ എന്ന് ഓമനക്കുട്ടന്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. സ്വത്തുവകകള്‍ എല്ലാം വിറ്റാലും നിക്ഷേപകരുടെ പണം മടക്കിനല്കുവാന്‍ കഴിയില്ല. ഇതിനിടെ ജി & ജി ഉടമകളുടെ പേരിലുള്ള വസ്തുക്കള്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഈടായി നല്കിയിരിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി പണം നല്‍കാന്‍ ഉടമകള്‍ക്ക് കഴിയില്ല. എന്നാല്‍ പുതിയ ബഡ്സ് നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലായത്തോടെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും രക്ഷപെടാനും കഴിയില്ല. പോപ്പുലര്‍ ഫിനാന്‍സ് കേസോടെയാണ് കേരളത്തില്‍ ബഡ്സ് ആക്ട് നടപ്പിലാക്കിയത്. ഇതിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചത് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ (ഡല്‍ഹി) അഭിഭാഷക കമ്പിനിയാണ്. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം നിക്ഷേപകരെ സഹായിക്കുവാന്‍ ഉള്ളതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇത് സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. ഇതിനെതിരെ നീങ്ങി ഹൈക്കോടതി ഉത്തരവിലൂടെയാണ് കേരളത്തില്‍ ബഡ്സ് ആക്ട് നടപ്പിലാക്കിയത്.
സാമ്പത്തിക കുറ്റകൃത്യത്തിലാണ് ബഡ്സ് ആക്ട് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് നിക്ഷേപ തട്ടിപ്പ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ സ്ഥാപനത്തിന്റെ ഉടമകളോടൊപ്പം ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുവാന്‍ പ്രാലോഭിപ്പിച്ചവരും കുറ്റവാളികളാണ്. കോമ്പിറ്റന്റ് അതോറിറ്റി ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്യുകയും ഇങ്ങനെ കിട്ടുന്ന തുക പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. സീനിയര്‍ ഐ.എ.എസ്. ഒഫീസര്‍ സഞ്ജയ് കൌള്‍ ആണ് കേരളത്തില്‍ കോമ്പിറ്റന്റ് അതോറിറ്റിയുടെ തലവന്‍. ലേലം ചെയ്ത് കിട്ടുന്ന പണം ബഡ്സ് കോടതിയിലൂടെ നിക്ഷേപകര്‍ക്ക് നല്‍കും. പ്രതികളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ക്രയവിക്രയങ്ങള്‍ പരിശോധിക്കുകയും സ്വത്തുവകകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ അവ റദ്ദ് ചെയ്യുകയും ചെയ്യും. അതായത് നിക്ഷേപ തട്ടിപ്പിന് മുന്നോടിയായി പ്രതികള്‍ തങ്ങളുടെ സ്വത്തുവകകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ അവ അസാധുവാകും. വാങ്ങുന്നവരുടെ പണം നഷ്ടമാകും.>>> തുടരും …. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams
—
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.
—
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs