കോഴഞ്ചേരി : പുല്ലാട് ജി & ജി ഫൈനാന്‍സിയേഴ്സ് ഉടമ ഓമനക്കുട്ടന്‍ പഠിച്ച കള്ളനെന്നും പണവും സ്വര്‍ണ്ണവും എവിടേക്കോ മാറ്റിയെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. പലിശകൊടുത്തു മുടിഞ്ഞെന്നും തന്റെ കയ്യില്‍ ഒന്നുമില്ലെന്ന് പറയുന്നതും വെറും തട്ടിപ്പാണ്. സ്വത്തുക്കള്‍ ഭാര്യയുടെ പേരില്‍ മാറ്റിയെന്നും നിയമപരിരക്ഷക്കുവേണ്ടി ഇവര്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാനുമാണ് ഇപ്പോള്‍ ശ്രമം നടത്തുന്നതെന്നും ഇതിനുവേണ്ടി രേഖകള്‍ ചമച്ചിട്ടുണ്ടെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. വളരെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ച് താന്‍ നിസ്സഹായകനാണെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേസും തര്‍ക്കവും വന്നാല്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് ഇദ്ദേഹം പറയുന്നതിന്റെ പിന്നില്‍, എല്ലാം ആലോചിച്ചുറപ്പിച്ച തിരക്കഥയാണെന്നു വ്യക്തമാണ്.
ജയിലില്‍ കിടക്കേണ്ടി വന്നാലും അത് ഓമനക്കുട്ടനും മകനും മാത്രമാകും. ഓമനക്കുട്ടന്റെ ഭാര്യ സിന്ധു നായരെ നേരത്തെ രക്ഷപെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഓമനക്കുട്ടന്‍ രണ്ടും കല്‍പ്പിച്ചാണ്, എന്തുവന്നാലും നേരിടാനുള്ള ചങ്കുറപ്പില്‍ തന്നെ. അതിന്റെ മുന്നൊരുക്കമെന്നോണമായിരുന്നു പണയ സ്വര്‍ണ്ണം മറ്റ് ബാങ്കില്‍ വീണ്ടും പണയംവെച്ച് പരമാവധി പണം സ്വരൂപിച്ചത്. അതോടൊപ്പം പുല്ലാട് കേന്ദ്ര ഓഫീസിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണ്ണക്കടയിലെ സ്വര്‍ണ്ണം പൂര്‍ണ്ണമായി മാറ്റിയതും ഇതേ ലക്ഷ്യത്തിലാണ്. നിക്ഷേപത്തിന്റെ 1% വീതം എല്ലാമാസവും നല്‍കാമെന്നു പറയുന്നത് തല്‍ക്കാലം നിന്നുപോകുവാനാണ്. ഏറിയാല്‍ ആറുമാസം പോലും ഈ തുക ലഭിക്കില്ലെന്നാണ് പലരും പറയുന്നത്. ഇല്ലെങ്കില്‍ ഇതിന് വ്യക്തമായ കരാര്‍ എഴുതി രജിസ്റ്റര്‍ ചെയ്യണം. ഉടമകളുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി സ്ഥാപനത്തിന്റെ മാനേജര്‍മാരെയും കക്ഷികളാക്കി ഓരോ നിക്ഷേപകനും പ്രത്യേകം പ്രത്യേകം എഗ്രിമെന്റുകള്‍ തയ്യാറാക്കി അത് രജിസ്റ്റര്‍ ചെയ്യണം. ലഭിക്കാനുള്ള തുകക്ക് ചെക്കും വാങ്ങണം. എങ്കില്‍ മാത്രമേ നിക്ഷേപം മടക്കി ലഭിക്കുവാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ.
ഓമനക്കുട്ടനും കുടുംബവും വിദേശത്തേക്ക് കടക്കുവാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. വിദേശത്തുള്ള ഇവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ഇങ്ങനെ സംഭവിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു. പോപ്പുലര്‍ ഫിനാന്‍സ് പ്രതികള്‍ നിക്ഷേപം മടക്കിനല്‍കാന്‍ 45 ദിവസത്തെ സാവകാശമാണ് അന്ന് പത്തനംതിട്ട എസ്.പി. ആയിരുന്ന കെ.ജി. സൈമണോട് ആവശ്യപ്പെട്ടത്. കെ.ജി സൈമണെ പൊട്ടന്‍ കളിപ്പിച്ചതാണോ അതോ അദ്ദേഹം പൊട്ടന്‍ കളിച്ചതാണോ എന്ന് പലര്‍ക്കും അറിയില്ലെങ്കിലും അതിന്റെ സത്യാവസ്ഥ അറിയാവുന്ന പലരുമുണ്ട്. 45 ദിവസത്തെ സാവകാശം വാങ്ങി നിക്ഷേപകരുടെ പരാതികള്‍ ഒതുക്കിയ പോപ്പുലര്‍ പ്രതികള്‍ അവരുടെ രണ്ടു പെണ്‍മക്കളെ ഡല്‍ഹി എയര്‍പോര്‍ട്ട് വഴി ദുബായിലേക്കും പിന്നീട് ഓസ്ട്രേലിയയിലേക്കും കടത്തുവാന്‍ ശ്രമിച്ചിരുന്നു. ഓരോ റോഡിലും ബാരിക്കേഡ് വെച്ച് ജനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചിരുന്ന കൊവിഡ് – ലോക്ഡൌണ്‍ കാലത്താണ് നിരവധി സംസ്ഥാനങ്ങള്‍ കടന്ന് ഇവര്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയത്. ദല്‍ഹി പോലീസ് ഇവരെ തിരിച്ചറിഞ്ഞ് പിടിച്ചുവെച്ചതോടെയാണ് കേരളാ പോലീസിന് ഡല്‍ഹിയില്‍ എത്തി ഇവരെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. രക്ഷപെടാനുള്ള ഉദ്യമം പരാജയപ്പെട്ടതോടെയാണ് കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോപ്പുലര്‍ ഉടമ റോയിയും ഭാര്യ പ്രഭയും പോലീസില്‍ കീഴടങ്ങിയത്. ഇത് പരാജയപ്പെട്ട ഉദ്യമമാണെങ്കില്‍ എല്ലാ പഴുതുകളും അടച്ചുള്ള ഒരു നീക്കമായിരിക്കും ഇനി ഉണ്ടാകുക.>>> തുടരും ….
—
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഡാറ്റയുടെ കൃത്യത സംബന്ധിച്ച് യാതൊരു ഉറപ്പും ഞങ്ങള്‍ നൽകുന്നില്ല. ആവശ്യമെങ്കില്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍, കമ്പിനി സെക്രട്ടറിമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തുക.
—
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs